മാവേലിക്കര: എസ്എന്‍ഡിപിയിലെ ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് മാവേലിക്കര യൂണിയനെ പിരിച്ചുവിട്ട് വെള്ളാപ്പള്ളി നടേശൻ. നിലവിലെ പ്രസിഡൻറ് സുഭാഷ് വാസു ഉൾപെടെയുള്ള ഭാരവാഹികളെ ആണ് ചുമതലയിൽ നിന്ന് നീക്കിയത്. പിന്നാലെ ഇവിടെ അഡ്മിനിസ്ട്രേറ്റർ ഭരണവും ഏർപ്പെടുത്തി.
പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വ സിനിൽ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്ട്രേറ്റർ. കഴിഞ്ഞ 23നാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സുഭാഷ് വാസു അടക്കമുള്ള ഭാരവാഹികളെ പിരിച്ചുവിട്ടത്. കേസിൽ ക്രൈം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്.
വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. അതേസമയം വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
യൂണിയൻ ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്‌മിനിസ്ട്രേറ്റർ ഇന്ന് ഉച്ചയോടെ ചുമതലയേൽക്കും. മൈക്രോ ഫിനാൻസ് കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയൻ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്.
അതേസമയം മൈക്രോ ഫിനാൻസ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ സുഭാഷ് വാസുവിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് യൂണിയൻ പിരിച്ചുവിടുന്നതെന്നാണ് എസ്എൻഡിപി വ്യക്തമാക്കിയത്.
Discussion about this post