ഡൽഹി: രാജ്യത്ത് നിയമസഭാംഗങ്ങളുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലായി ബിജെപി. അഞ്ച് സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കും രണ്ടിടത്ത് സഖ്യത്തോടെയും ഭരണം തിരിച്ചുപിടിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പക്ഷേ, ഇപ്പോഴും ബിജെപിയേക്കാൾ 435 അംഗങ്ങളുടെ കുറവുണ്ട്. രാജ്യത്ത് പ്രബലമായ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉള്ളൂവെന്നു വ്യക്തമാക്കുന്നതാണ് നിയമസഭകളിലെ ഓരോ കക്ഷിയുടെയും അംഗസംഖ്യ. രാജ്യത്ത് ആകെയുള്ള 4092 നിയമസഭാംഗങ്ങളിൽ 27 സംസ്ഥാനങ്ങളിലായി 1308 പേരാണ് ബിജെപിയ്ക്കുള്ളത്. പുതുച്ചേരി അടക്കം 25 സംസ്ഥാനങ്ങളിൽ പ്രാതിനിധ്യമുള്ള കോൺഗ്രസിന് 873 നിയമസഭാംഗങ്ങളാണുള്ളത്.
പ്രാദേശിക കക്ഷികളേക്കാൾ ദുർബലമാണ് ദേശീയ പാർട്ടികളെന്ന അംഗീകാരമുള്ള മറ്റു പാർട്ടികളെല്ലാം. പല ദേശീയ പാർട്ടികൾക്കും ഏതാനും സംസ്ഥാനങ്ങളിൽ നാമമാത്ര പ്രാതിനിധ്യമേയുള്ളൂ. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും ഒഡിഷയിൽ ബിജു ജനതാദളിനും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കും ഈ ദേശീയ കക്ഷികളേക്കാൾ നിയമസഭാംഗങ്ങൾ ഉണ്ട്.
ദേശീയകക്ഷി പരിവേഷമുള്ള കക്ഷികളിൽ സിപിഎമ്മിനു മാത്രമാണ് പല സംസ്ഥാനങ്ങളിലായി 100-ൽ പരം അംഗങ്ങളുള്ളത്. അതാകട്ടെ കേരളം 60, ബംഗാൾ 22, ത്രിപുര 16, രാജസ്ഥാൻ 2, മഹാരാഷ്ട്ര, ഹിമാചൽ, ഒഡിഷ എന്നിവിടങ്ങളിൽ ഒന്നു വീതവും മാത്രം. മായാവതിയുടെ ബിഎസ്പിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് യുപിയിലാണ്, 19 പേർ. കൂടാതെ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥൻ, കർണാടക സംസ്ഥാനങ്ങളിലായുള്ള എട്ടുപേരുമാണ് പാർട്ടിയുടെ ആകെ എംഎൽഎമാർ.
എൻസിപിക്ക് മഹാരാഷ്ട്രയിലെ 54 പേർ കഴിഞ്ഞാൽ കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിലാണു പ്രതിനിധ്യം. ദേശീയ പദവി നിലനിർത്താൻ ഏറെ പാടുപെടുന്ന ഈ പാർട്ടികളിൽ സിപിഐക്കാകട്ടെ കേരളം കഴിഞ്ഞാൽ ഒരംഗമുള്ളത് ബംഗാളിൽ മാത്രമാണ്.
യുപിയിലെ 75 ശതമാനം എംഎൽഎമാരാണ് ബിജെപിയെ കരുത്തുറ്റതാക്കുന്നത്. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ പലതിലും വൻ ഭൂരിപക്ഷമുള്ളതും കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ഒപ്പത്തിനൊപ്പം എന്നതും ബിജെപിക്കു നേട്ടമാവുന്നു. കോൺഗ്രസ് ഭരിച്ചിരുന്ന അസം, ഉത്തരാഖണ്ഡ്, ഹിമാചൽ, മണിപ്പുർ, അരുണാചൽ, ഹരിയാന എന്നിവിടങ്ങളിൽ ഭരണം പിടിച്ചതുമാണ് ബിജെപിയെ കോൺഗ്രസിനേക്കാൾ ഏറെ മുന്നിലെത്തിച്ചത്.
ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന തമിഴ്നാട്, ഒഡിഷ, ആന്ധ്ര, തെലങ്കാന, ബംഗാൾ എന്നിവിടങ്ങളിലെല്ലാം കോൺഗ്രസ് തീരെ ദുർബലമായത് അംഗബലത്തിൽ കോൺഗ്രസിനെ പിന്നിലാക്കുന്നു. 2018-ൽ രാജ്യത്തെ 75 ശതമാനം പ്രദേശം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഭരണകക്ഷിയായിരുന്നു ബിജെപിയും എൻഡിഎയും. പക്ഷേ, 2019 അവസാനിച്ചപ്പോൾ 35 ശതമാനം പ്രദേശത്തേക്കു ചുരുങ്ങി. പക്ഷേ, വിസ്തൃതിയിൽ ഏറെ മുന്നിലുള്ള മൂന്നു സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയിട്ടും നിയമസഭാംഗങ്ങളുടെ എണ്ണത്തിൽ ഏറെയൊന്നും നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായിട്ടില്ല.
27 സംസ്ഥാന നിയമസഭകളിൽ പ്രാതിനിധ്യമുള്ള ബിജെപിക്ക് 10 സംസ്ഥാനങ്ങളിൽ തനിച്ചും ഏഴിടത്തു സംഖ്യത്തിലും ഭരണമുണ്ട്. തുടർച്ചയായി ഭരിച്ച പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായെങ്കിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 303 സീറ്റു നേടി വീണ്ടും അധികാരമുറപ്പിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ബിജെപി തെളിയിച്ചു.
രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ തിരിച്ചടി നേരിട്ട്, പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായ കോൺഗ്രസിന് 25 സംസ്ഥാന നിയമസഭകളിൽ ഇപ്പോഴും പ്രാതിനിധ്യമുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിൽ പുതുച്ചേരി എന്ന കേന്ദ്രഭരണ പ്രദേശം മാത്രമായി കോൺഗ്രസിന്റെ നേട്ടം.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായില്ല. കർണാടകത്തിൽ ഉണ്ടായിരുന്ന ഭരണം നഷ്ടമായതും തിരിച്ചടിയായി. ഏറ്റവുമൊടുവിൽ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുമായി (ജെഎംഎം) ചേർന്ന് നേടിയ വിജയമാണ് കോൺഗ്രസിന് ഏക ആശ്വാസം.
Discussion about this post