ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകാൻ കരുത്തുള്ള യുവ ബാറ്റ്സ്മാൻ ആണ് ദേവ്ദത്ത് പടിക്കൽ. ലെഫ്റ്റ് ഹാൻഡ് വിശ്വസ്തരെ കിട്ടാനില്ലാത്ത അവസ്ഥയിലുള്ള ടീമിന് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെ ചരിത്രമുള്ള ദേവ്ദത്ത് ഒരു മുതൽക്കൂട്ടാണ്.
ദേവ്ദത്ത് ഇടംകയ്യനാണ്, ഓപ്പണിങ് ബാറ്റ്സ്മാനുമാണ്. ഇന്ത്യന്‍ ടീമിലെന്ന പോലെ തന്നെ ഇടംപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള താരക്കൂട്ടമായ കര്‍ണാടക ടീമില്‍ മിന്നിത്തിളങ്ങിയാണ് ദേവ്ദത്തിന്റെ ഉദയം.
കെ.എല്‍.രാഹുല്‍, മായങ്ക്അഗര്വാള്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നീ വന്തോക്കുകള്ക്കിടയിലെ പുത്തൻ കണ്ടെത്തലാണു മലയാളി ബന്ധങ്ങളുള്ള ഈ തീപ്പൊരി താരം. ആഭ്യന്തര ക്രിക്കറ്റിലെ ഗ്ലാമര്‍ ടൂര്‍ണമെന്റുകളായ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കര്‍ണാടകത്തിന്റെ ഷോക്കേസിൽ എത്തിച്ചതില്‍ ദേവ്ദത്തിന്റെ പങ്ക് വളരെ പ്രധാനമാണ്.
പ്രതിഭകളെന്നു പേരെടുത്തു ദേശീയ ടീമിലേക്ക് എത്തുന്നവരിൽ പലരുടെയും പ്രശ്നം സ്ഥിരതയാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പരിശോധിച്ചാൽ മികവ് ആവർത്തിച്ചു ശീലമുള്ള താരമാണ് ദേവ്ദത്ത് പടിക്കൽ. കണക്കുകള്‍ ആ കഥ വ്യക്തമാക്കുന്നു – 67.67 ശരാശരിയില്‍ 619 റണ്‍സോടെയാണു ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്കോററായത്.
ദിവസങ്ങള്‍ക്കു ശേഷം വ്യത്യസ്ത ഫോർമാറ്റിൽ വന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിലും ആ ബാറ്റ് നിര്‍ത്താതെ ശബ്ദിച്ചു. 580 റണ്‍സാണ് ഇതിൽ ദേവ്ദത്തിന്റെ സമ്പാദ്യം. റൺവേട്ടയിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന താരത്തേക്കാള്‍ 150 റണ്‍സ് മുന്നില്‍. സ്ട്രൈക്ക് റേറ്റാകട്ടെ 175 ഉം. രഞ്ജി ട്രോഫിയും ഇന്ത്യൻ പ്രീമിയർ ലീഗും കടക്കുന്നതോടെ ഈ കണക്കുകൾ ഇനിയും വളർന്നു പന്തലിക്കും.
പുതുവര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ആളന്വേഷണത്തിലാണ് ടീം ഇന്ത്യ. ഇതേ പ്രകടനമാണ് ക്രീസിലെങ്കിൽ സ്ഥിരതയും പരുക്കും അലട്ടുന്ന ശിഖര്‍ ധവാനു പകരം ദേവ്ദത്ത് ഇന്ത്യന്‍ ജഴ്സിയണിയുന്നതു കാണാന്‍ അധികം വൈകില്ല. പൃഥ്വി ഷായോട് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കാണിച്ച അതേ സമീപനമാണു കർണാടക താരത്തിനും ലഭിക്കുന്നതെങ്കിൽ 2020-ൽ പടിക്കൽ നീലക്കുപ്പായമണിയും.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ദേവ്ദത്ത് ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തിനുണ്ടായിരുന്നുവെങ്കില് കോടികള്‍ എറിഞ്ഞു സ്വന്തമാക്കാൻ ഫ്രാഞ്ചൈസികള്‍ മത്സരിക്കുമായിരുന്നു. പക്ഷേ ദേവ്ദത്തിനെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ നിലനിര്‍ത്തി. മോശം തീരുമാനങ്ങളെടുക്കുന്നതില്‍ പഴി കേള്‍ക്കുന്ന ആര്‍സിബിയുടെ അസാധാരണമായൊരു നീക്കം താരത്തിന്റെ പ്രതിഭയ്ക്കുള്ള തെളിവ് കൂടിയാണ്.
റോയൽ ചാലഞ്ചേഴ്സിനായി ഇത്തവണ ദേവ്ദത്ത് ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഒറ്റ മത്സരവും കാണാന്‍ തങ്ങളില്ലെന്ന ഭീഷണിയുയര്‍ത്തി ടീമിന്റെ ആരാധകരും താരത്തിനു കയ്യടി നൽകിക്കഴിഞ്ഞു.
മലയാളിക്കും അകമഴിഞ്ഞ് അഭിമാനിക്കാം ഈ നേട്ടത്തിൽ. കാരണം മലപ്പുറത്തുകാരായ ബാബുനുവിന്റെയും അമ്പിളി പടിക്കലിന്റെയും മകനാണ്, നന്നായി മലയാളം സംസാരിക്കുന്ന ദേവ്ദത്ത്. ദേവ്ദത്തിനു നാലു വയസ്സുള്ളപ്പോഴാണ് കുടുംബസമേതം ഇവർ ബെംഗളൂരുവിലേക്കു താമസം മാറുന്നത്.
Discussion about this post