ശ്രീനഗർ: കശ്മീരിൽ തടവിൽ കഴിയുന്ന നേതാക്കൾ സർക്കാർ പദ്ധതികളിൽ നിരവധി അഴിമതികൾ നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ സംസ്ഥാന സർക്കാരുകളിൽ മന്ത്രി സ്ഥാനം വഹിച്ചിരുന്ന ഇവരിൽ പലരും നിരവധി അഴിമതികേസുകളിൽ ഉൾപ്പെട്ടതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. തടങ്കലിൽ നിന്ന് മോചിക്കപ്പെട്ടാൽ ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ അനുമതി തേടിയിട്ടുണ്ട്.
സർക്കാർ പദ്ധതികളിൽ നടത്തിയ അഴിമതികൾ, വൻകിട സർക്കാർ സബ്സിഡികൾ തട്ടിയെടുക്കൽ, സർക്കാർ ഫണ്ടുകൾ തട്ടിയെടുക്കുന്നതിന് കൂട്ടു നിൽക്കുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തുന്നത്.
ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയറായിരുന്ന ഷെയ്ഖ് ഇമ്രാനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു .ബിസിനസ്സ് സംരംഭത്തിന്റെ പേരിൽ വ്യാജ ബില്ലുകളാണ് ഇമ്രാൻ ഉണ്ടാക്കിയത്. മാത്രമല്ല ഒരിക്കലും നടത്തിയിട്ടില്ലാത്ത നിക്ഷേപത്തിനായി സർക്കാരിൽ നിന്ന് വൻതോതിൽ സബ്സിഡിയും വാങ്ങി.
ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിനുള്ളിൽ 29 മുഖ്യധാരാ പാർട്ടികളുടെ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും 2019 ഓഗസ്റ്റ് 5 മുതൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം തടങ്കലിൽ കഴിയുന്നുണ്ട്. മൗലാന ആസാദ് റോഡിന് സമീപമുള്ള രണ്ട് സർക്കാർ ക്വാർട്ടേഴ്സുകളിൽ ഒമറിനെയും മുഫ്തിയെയും പാർപ്പിച്ചിട്ടുണ്ട്. അബ്ദുല്ലയെ ഉയർന്ന സുരക്ഷയുള്ള ഗുപ്കർ റോഡ് വസതിയിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. തടങ്കലിൽ കഴിയുന്ന പല രാഷ്ട്രീയ നേതാക്കൾക്കും അഴിമതി കേസുകളുമായി ബന്ധമുണ്ട്. പൊതു അറിയിപ്പില്ലാതെ ടെൻഡറുകൾ കരാറുകാർക്ക് അനുവദിച്ചതും അന്വേഷിക്കും.
തടങ്കലിലായ കശ്മീർ നേതാക്കൾക്ക് രാഷ്ട്രീയ അധികാരം വീണ്ടെടുക്കാനുള്ള നീക്കത്തിനും ഈ അഴിമതി കേസുകൾ തിരിച്ചടിയാകും.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായാണ് ഇവരെ കരുതൽ തടങ്കലിലാക്കിയത്. നിലവിൽ ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Discussion about this post