ഇറാൻ-യുഎസ് സംഘർഷം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സന്ദർഭത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭാ തലവൻ അന്റോണിയോ ഗുട്ടെറാസ്. ഇറാൻ ജനറലായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പുറകെ, ഗൾഫ് മേഖലയാകെ സംഘർഷാവസ്ഥയിൽ നിൽക്കവേയാണ് ഗുട്ടെറാസിന്റെ താക്കീത്. “എന്റെ സ്ഥാനവും അധികാരവും ഉപയോഗിച്ച് കലുഷിതമായ ഈ സന്ദർഭത്തിന്റെ തീവ്രത കുറയ്ക്കാൻ പരമാവധി ശ്രമിക്കുക തന്നെ ചെയ്യും, കാരണം ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല” എന്നും യു.എൻ ജനറൽ വെളിപ്പെടുത്തി.
അന്താരാഷ്ട്ര സഹകരണത്തോടെയും മധ്യസ്ഥതയോടെയും സംഘർഷത്തിന് അയവ് വരുത്താൻ ശ്രമിക്കണമെന്നും, ഒരു യുദ്ധം ഒഴിവാക്കേണ്ടത് എല്ലാരീതിയിലും നമ്മുടെ എല്ലാവരുടെയും ചുമതലയാണെന്നും ഗുട്ടെറാസിനെ ഉദ്ധരിച്ച് ഐക്യരാഷ്ട്ര സഭാ വക്താവ് സ്റ്റിഫാനി ഡുജാറിക് പ്രസ്താവിച്ചു.
ആസന്നമായ ഒരു യുദ്ധം പ്രതീക്ഷിച്ച് ബ്രിട്ടൻ, യു.എസ്, ഇസ്രയേൽ അടക്കമുള്ള വൻശക്തികൾ സമുദ്രത്തിലും സൈനികത്താവളങ്ങളിലുമുള്ള സൈനിക വിന്യാസം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലോകസമാധാനം മുൻനിർത്തിക്കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ പ്രതീക്ഷാനിർഭരമായ താക്കീത്.
Discussion about this post