ഡൽഹി: പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി ഭരണഘടനാപരമാണെന്നു വിധിച്ചാൽ എതിർക്കുക പ്രയാസമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും കപിൽ സിബൽ പറഞ്ഞു.
പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കഴിയില്ലെന്ന് അദ്ദേഹം കോഴിക്കോട്ടു പറഞ്ഞിരുന്നു. ‘പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ സംസ്ഥാന നിയമസഭകൾക്കും അതിനെതിരെ പ്രമേയം പാസാക്കാനും പിൻവലിക്കാൻ ആവശ്യപ്പെടാനും ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ, സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്നു വിധിക്കുകയാണെങ്കിൽ എതിർക്കുക പ്രയാസമാണ്. പോരാട്ടം തുടരട്ടെ’–കപിൽ സിബൽ ട്വീറ്റു ചെയ്തു.
കപിൽ സിബലിന്റെ നിലപാടിനെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദും പിന്തുണച്ചു. പാർലമെന്റ് പാസാക്കിയ ഒരു നിയമം നടപ്പാക്കില്ലെന്നു പറയാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അന്തിമ വിധി പറയുംവരെ ഇക്കാര്യത്തിൽ എടുക്കുന്ന നടപടികളെല്ലാം താൽക്കാലികം മാത്രമായിരിക്കുമെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കിയിരുന്നു.
Discussion about this post