കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച് സമരനീക്കം നടത്തിയ യുഡിഎഫും എൽഡിഎഫും പരസ്പരം കൊമ്പ് കോർക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമര്‍ശനമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത്. പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇന്‍റലിജൻസിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രി തയ്യാറായതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മനുഷ്യശൃംഖലയെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്‍റെ നീക്കത്തിനെതിരെ ഇടത് മുന്നണി പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിന്റെ ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവീനര്‍ എ വിജയരാഘവൻ വ്യക്തമാക്കി.
കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഒരുമിച്ച് പ്രമേയം പാസ്സാക്കിയ ഇരു പക്ഷവും വിഷയത്തിൽ പരസ്പരം പോർമുഖം തുറന്നത് കേരള രാഷ്ട്രീയത്തിൽ കൗതുകമാവുകയാണ്.
Discussion about this post