ലഖ്നൗ: യുപിയിൽ സ്ത്രീകളെയും 22 കുട്ടികളെയും ബന്ദിയാക്കിയ കൊലക്കേസ് പ്രതിയെ വധിക്കാൻ സർക്കാരും പോലീസും സ്വീകരിച്ചത് ‘സൈനിക ഓപ്പറേഷൻ’ തന്ത്രങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡിജിപിയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് പ്രതിയായ സുഭാഷ് ബഥമിനെ വധിച്ച് കുട്ടികളെ രക്ഷിപ്പെടുത്താനുള്ള നിർണ്ണായക തീരുമാനം സ്വീകരിച്ചത്. പ്രതിയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് പോലീസിൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ നടപ്പാക്കാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശിലെ ഫാറൂഖാബാദിലെ ഗ്രാമമായ കസരിയ സ്വദേശിയായ സുഭാഷ് ബഥാം കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ടയാളാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. തൻ്റെ ആവശ്യങ്ങളൊന്നും സർക്കാർ ചെയ്തു നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ കുട്ടികളെ തടവിലാക്കിയത്.
ഉറപ്പുള്ള വീടും അതിനോട് ചേർന്ന് ശുചിമുറിയും പണിത് തരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വൃദ്ധയായ അമ്മയ്ക്ക് ഉപയോഗിക്കാൻ ശുചിമുറി ആവശ്യമാണെന്നും ഇയാൾ എൻഎസ്ജിയോട് പറഞ്ഞിരുന്നു. താൻ ജയിലിൽ കഴിഞ്ഞപ്പോൾ അയൽവാസികൾ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നും പ്രതി ആരോപിച്ചു.
മകളുടെ പിറന്നാൾ ആഘോഷിക്കാനാണെന്ന വ്യാജേനയാണ് സുഭാഷ് ബഥവും കുടുംബവും കുട്ടികളെ ക്ഷണിച്ചത്. തുടർന്ന് വീട്ടിലെത്തിയ അഞ്ച് വയസ് മുതൽ ഒൻപത് വയസ് വരെ പ്രായമുള്ള കുട്ടികളെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തോക്ക് ചൂണ്ടിയതോടെ കുട്ടികൾ ഭയന്ന് നിലവിളിച്ചപ്പോഴാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ഈ സമയം വീട്ടിൽ ഒരു കുട്ടിയുടെ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും ഇയാളുടെ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പ്രതി കൂടുതൽ അക്രമാസക്തനായി.
സുഭാഷ് ബഥവുമായി എംഎൽഎ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയതോടെ വീട്ടിനകത്ത് കയറി ഇയാൾ വെടിയുതിർക്കുകയായിരുന്നു. സംസാരിക്കാൻ ശ്രമിച്ച ഒരാൾക്ക് നേരെയും പ്രതി വെടിയുതിർത്തു. ഇതോടെയാണ് അധികൃതർ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ ഉന്നതതലയോഗം വിളിച്ചു. സംസ്ഥാന പോലീസ് മേധാവി പ്രകാശ് സിങ്, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത നിർണായക യോഗത്തിലാണ് എന്തുവില കൊടുത്തും കുട്ടികളെ മോചിപ്പിക്കാൻ തീരുമാനമായത്. സെക്യൂരിറ്റി ഗാർഡ്സിന്റെ ഒരു പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. എയർലിഫ്റ്റ് ചെയ്താണ് സംഘത്തെ കസരിയ ഗ്രാമത്തിൽ എത്തിച്ചത്.
എൻഎസ്ജിയുമായി ദീർഘനേരം സംസാരിച്ചതോടെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ സുഭാഷ് ബഥം ആറ് മണിക്കൂറിന് ശേഷം മോചിപ്പിച്ചത്. കുഞ്ഞിനെ ബാൽക്കണിയിലൂടെ ഇയാൾ അയൽക്കാരന് കൈമാറി. എന്നാൽ മറ്റ് കുട്ടികളെ ഇയാൾ കൈമാറാൻ വിസമ്മതിച്ചു. ഇതിനിടെ പ്രതി പുറത്തേക്ക് വെടിയുതിർക്കുകയും ബോംബ് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് വീട്ടിനുള്ളിൽ കടക്കാൻ എൻഎസ്ജി തീരുമാനിച്ചത്.
പ്രതിയുമായി സംസാരിച്ചിട്ടില്ലെന്ന് കാര്യമില്ലെന്ന് വ്യക്തമായതോടെ അർധരാത്രിയോടെ എൻഎസ്ജി കമാൻഡോ ഉദ്യോഗസ്ഥരും പോലീസും വാതിൽ തല്ലിപ്പൊളിച്ച് മുറിയിൽ പ്രവേശിക്കുകയും പ്രതിയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. കാൺപൂർ റേഞ്ച് ഐജി മോഹിത് അഗർവാളാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ക്വിക്ക് റെസ്പോൺസ് ടീം, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, യുപി പോലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു. ബഥമിൻ്റെ വീട്ടിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
പിന്നാലെ ഇയാളുടെ ഭാര്യയെ നാട്ടുകാർ മർദ്ദിച്ച് കൊന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ സമീപവാസികൾ ഒൻപത് വയസുള്ള മകളുടെ മുന്നിൽ വെച്ച് ഇവരെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് തെരുവിലൂടെ വലിച്ചിഴച്ചു. സഹായിക്കണമെന്ന് അവർ ഉറക്കെ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിൽ സുഭാഷിന്റെ ഭാര്യയ്ക്കു പങ്കുണ്ടോയെന്ന് വ്യക്തമല്ല.
Discussion about this post