അമൃത്സര്‍: അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് തിങ്കളാഴ്ച മാത്രം ഇന്ത്യയിലെത്തിയത് 200 പാകിസ്ഥാനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പാകിസ്ഥാനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്.
പൗരത്വ ഭേദഗതി നിയമത്തെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് ഞങ്ങളുടെ പെണ്‍മക്കള്‍ കഴിയുന്നത്. പോലീസ് ഇത് നിശബ്ദരായി നോക്കിനില്‍ക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.’- സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്ഥാനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പാകിസ്ഥാനില്‍ നിന്നെത്തിയ നാലുകുടുംബങ്ങളെ അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും ചേർന്ന് സ്വീകരിച്ചു. മതപരമായ പീഡനങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരെന്ന് മഞ്ചിന്ദര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവരുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സിങ് അറിയിച്ചു.
Discussion about this post