ഒരാൾ ഒന്നിലധികം വീടുകൾ സ്വന്തമാക്കുന്നതു നിരോധിക്കണമെന്ന അഭിപ്രായവുമായി മദ്രാസ് ഹൈക്കോടതി. ഇതിനു വേണ്ട നടപടികളെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
“ഒരാൾക്ക് എന്തിനാണ് ഒന്നിലധികം വീടുകൾ, നിരവധി പേർ വൃക്ഷച്ചുവട്ടിലും പൊതുസ്ഥലങ്ങളിലും ഉറങ്ങുന്നു. ഇന്ത്യയിൽ ലക്ഷക്കണക്കിന് ഭവനരഹിതരുണ്ട്.ഇവർക്കെല്ലാം സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നത് വരെയെങ്കിലും ഇതിനു നിയന്ത്രണം ഏർപ്പെടുത്തണം” എന്നും കോടതി അഭിപ്രായപ്പെട്ടു.
എല്ലാവർക്കും വീടെന്ന കേന്ദ്രസർക്കാർ പദ്ധതിയെ അഭിനന്ദിച്ച കോടതി, ഇത് ഫലവത്താകണമെങ്കിൽ ഒന്നിലധികം വീടുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി
വീടിന്റെ ചെലവ് കുറയ്ക്കാൻ പ്രവാസികൾ ഇന്ത്യയിൽ വീടു വാങ്ങുന്നതു തടയാൻ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ചോദിച്ച കോടതി, രണ്ടാമത്തെ വീടിന് നൂറോ അതിലധികമോ ശതമാനം ചാർജ് ഈടാക്കാത്തത് എന്താണെന്നും, അധിക സ്റ്റാമ്പ് ഡ്യൂട്ടി ചുമത്താനുള്ള നടപടിയെടുക്കാത്തത് എന്താണെന്നുമുള്ള ചോദ്യങ്ങളാണ് പിന്നീട് ഉന്നയിച്ചത്.
ഗൃഹനിർമ്മാണ പദ്ധതിക്കായി 369 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത് റദ്ദാക്കി സിംഗിൾ ബെഞ്ച് വിധി പറഞ്ഞിരുന്നു. ഇതിനെതിരെ തമിഴ്നാട് ഹൗസിംഗ് ബോർഡ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് വിധി. ഇതിനിടയിലാണ് കോടതിയിൽ ഈ പരാമർശമുണ്ടായത്.












