മാന്യ പരമേശ്വര്‍ജി സന്യസ്തജീവിതം നയിച്ച ഋഷിതുല്യനാണെങ്കിലും കര്‍മ്മമേഖല സാമൂഹിക വൈചാരികസേവനരംഗങ്ങളായിരുന്നു. ആയിരക്കണക്കിന് യുവാക്കളെ സ്പര്‍ശമണിപോലെ തൊട്ടുണര്‍ത്തി സുവര്‍ണ്ണചാരുതയിലേക്ക് നയിച്ച പരമേശ്വര്‍ജിയുടെ ദര്‍ശനസൗരഭ്യം സംഘത്തിന്റെ ആശയഗാംഭീര്യം തന്നെയാണ്. മലയാളത്തില്‍, കേരളത്തില്‍, ഈ തരത്തില്‍, സ്പര്‍ശിച്ച മേഖലകളിലെല്ലാം അദ്വതീയ സ്ഥാനത്തെത്തിയ മറ്റൊരു പ്രതിഭാശാലി ഉണ്ടോ? ഇ.എം.എസ്സും പി. ഗോവിന്ദപിള്ളയും ഇല്ലേ എന്ന മറുവാദം ഉയര്‍ത്തുന്നവര്‍ ഉണ്ടാകാം. തീര്‍ച്ചയായും കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ചരിത്രത്തിലും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിലും ഇവര്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നവരാണ്. ഇതോടൊപ്പം തന്നെ ഭാരതീയ ചിന്താധാരകളിലും വേദവേദാന്തങ്ങളിലും ദര്‍ശനത്തിലും സാമൂഹിക ശാസ്ത്രത്തിലും കൂടി ഇവര്‍ക്കൊപ്പമോ ഇവരേക്കാളേറെയോ നിഷ്ണാതനായി എന്നത് പരമേശ്വര്‍ജിയുടെ മാത്രം പ്രത്യേകതയാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കവിതാ മത്സരത്തില്‍ സതീര്‍ത്ഥ്യനായിരുന്ന വയലാര്‍ രാമവര്‍മ്മയെ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളി ഒന്നാംസ്ഥാനം നേടിയ പി. പരമേശ്വരന്റെ ജീവിതം പിന്നീട് കവിയുടേതായില്ല. ഇടവേളകളിലെപ്പോഴോ പിറന്നുവീണ ഒരു സമാഹാരത്തിനുള്ള കവിതകളേ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. അവയില്‍ പലതും പരമപവിത്രമായ ഭാരതാംബയുടെ പൂജയ്ക്കായി യജ്ഞസദൃശം സമര്‍പ്പിക്കപ്പെട്ട സ്വന്തം ജീവിതത്തിന്റെ സമാനമായി ആയിരക്കണക്കിന് അര്‍ച്ചകരെ വാര്‍ത്തെടുക്കാനുള്ള പ്രചോദന ഗാനങ്ങളുമായിരുന്നു. ഉത്കൃഷ്ടമായ കാവ്യാനുഭൂതിയുടെ നിദര്‍ശനങ്ങളാണ് ഓരോ കവിതയുമെന്ന് മലയാളത്തിലെ എണ്ണപ്പെട്ട കവികള്‍ വാഴ്ത്തുമ്പോഴാണ് നഷ്ടപ്പെട്ട കവിയെ നമ്മള്‍ തിരിച്ചറിയുന്നത്.
1950 മുതല്‍ 2018 വരെയുള്ള കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ചിന്തോദ്ദീപകമാക്കിയ സാംസ്‌കാരികധാരയായിരുന്നു പരമേശ്വര്‍ജിയുടെ ഇടപെടലുകള്‍. സാഹിത്യത്തിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും പ്രസ്താവനകളിലും ഒരേപോലെ നിഴലിച്ച ഈ സാമൂഹിക അവബോധം തീര്‍ച്ചയായും ദേശീയതയുടെ അടിത്തറയില്‍, മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയില്‍ ലോകത്തെയും ലോകചലനത്തെയും വീക്ഷിക്കുവാനും വിലയിരുത്തുവാനും വിശകലനം ചെയ്യുവാനുമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കവിതകളും ലേഖനങ്ങളും പ്രതികരണങ്ങളും വിശകലനങ്ങളും മഹാന്മാരുടെ ജീവിതദര്‍ശനങ്ങളും അവരുടെ വീക്ഷണങ്ങളും ഒക്കെയായി അസംഖ്യം ലേഖനങ്ങളും കൃതികളുമാണ് പരമേശ്വര്‍ജിയുടേതായി ഉണ്ടായിട്ടുള്ളത്. ഒപ്പം ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ വേറെയും. ഭാരതമാതാവിന്റെ ക്ഷേത്രത്തിലെ പൂജാപുഷ്പങ്ങളെന്നോ അല്ലെങ്കില്‍ ഉപാസനാമന്ത്രങ്ങളെന്നോ മാത്രമേ ഇവയെ എല്ലാം വിലയിരുത്താനും വ്യാഖ്യാനിക്കാനും കഴിയൂ. ഭാരതത്തിലെ എല്ലാ കര്‍മ്മങ്ങളും സത്യയുഗത്തിലെങ്കിലും ഈശ്വരോന്മുഖമായിരുന്നു. ജീവിതം മുഴുവന്‍ സത്യവ്രതനായി നീങ്ങിയ ഒരു വ്യക്തിത്വം എന്ന നിലയില്‍ എല്ലാ കര്‍മ്മമേഖലകളിലും ഈശ്വരചൈതന്യം പോലെ ഭാരതീയതയുടെ ഈ പ്രഭാപ്രസരം പ്രകടമാണ്. ഇത് ഒരിക്കലും ഒരു പ്രകടനപരതയായിരുന്നില്ല, ആത്മനിഷ്ഠമായിരുന്നു. യജ്ഞസദൃശമായ ആഹുതിയായിരുന്നു.
പരമേശ്വര്‍ജിയുടെ പ്രസിദ്ധീകൃതമായ ഗദ്യസാഹിത്യത്തെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാഹിത്യത്തിനുവേണ്ടി സാഹിത്യം എന്നപുരോഗമനജീവത്സാഹിത്യ നായകന്മാര്‍ക്കൊപ്പമായിരുന്നില്ല ഒരിക്കലും അദ്ദേഹത്തിന്റെ സഞ്ചാരപഥം. ജീവിതത്തിന്റെ ദര്‍ശനവും അതിനനുസൃതമായ ഒരു ലക്ഷ്യവും ആ മഹാമനീഷിക്കു മുന്നില്‍ ഉണ്ടായിരുന്നു. ഭാരതത്തിന്റെ പരമവൈഭവം എന്ന മഹത്തായ ലക്ഷ്യം. വീണ്ടും ഭാരതം ഒന്നാകുമെന്ന ജീവിതഗന്ധിയായ സ്വപ്നം. ഇതിന്റെ സാക്ഷാത്കാരത്തിന് ഉതകുന്ന അല്ലെങ്കില്‍ അനിവാര്യമായ ഇടപെടലുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഗദ്യസൃഷ്ടികള്‍ ഏറെയും. ലോകത്തിന്റെ രാഷ്ട്രീയക്രമവും അതില്‍ ഇടപെടാനുള്ള വന്‍ ശക്തികളുടെ ശ്രമവും ശീതയുദ്ധവും ഭീകരവാദവും മതഭീകരതയും ഒക്കെ കാലാനുസൃതമായി ആ തൂലികയില്‍ പിറന്നുവീണു. രണ്ടായിരമാണ്ടില്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ അമേരിക്കയിലെ ഭാരതീയ സമൂഹത്തെ വിലയിരുത്താനാണ് പരമേശ്വര്‍ജി ശ്രമിച്ചത്. അമേരിക്കയിലെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തിരുത്താനോ ശേഷിയില്ലാത്ത ഒരു ഭാരതീയ സമൂഹമാണ് അവിടെയുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. അമേരിക്കയിലും പിന്നീട് ഇന്ത്യയിലും നടത്തിയ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഇക്കാര്യം തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ലോകംമുഴുവന്‍ വെട്ടിപ്പിടിക്കാന്‍ വെമ്പിയ അമേരിക്ക എന്ന മുതലാളിത്ത സംസ്‌കാരവും സോവിയറ്റ് റഷ്യ എന്ന കമ്യൂണിസ്റ്റ് വന്‍ ശക്തിയും ഒരേപോലെ തകര്‍ന്നുവീഴുന്നത് നമ്മള്‍ കണ്ടു. ഈ തകര്‍ച്ച എത്രയോ കാലം മുന്‍പുതന്നെ പ്രവചിച്ചു എന്നുള്ളതാണ് പരമേശ്വര്‍ജിയുടെ സാഹിത്യത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. എണ്‍പതുകളില്‍ തന്നെ സോവിയറ്റ് യൂണിയന്‍ ഈ നൂറ്റാണ്ട് അതിജീവിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് നായകര്‍ക്കും സൈദ്ധാന്തികര്‍ക്കും പരിഹാസമായിരുന്നു. റഷ്യയുടെ തകര്‍ച്ചയും കമ്യൂണിസത്തിന്റെ വീഴ്ചയും ഇന്ന് ചരിത്രമാണ്. വ്യവസ്ഥിതിയല്ല മാറേണ്ടത്, മനഃസ്ഥിതിയാണെന്ന പരമേശ്വര്‍ജിയുടെ വാക്കുകള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണരേഖകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. 1987 ല്‍ മാതൃഭൂമി ദിനപത്രത്തിനുവേണ്ടി ഈ ലേഖകന് നല്‍കിയ അഭിമുഖത്തിലാണ് റഷ്യയുടെയും കമ്യൂണിസത്തിന്റെയും തകര്‍ച്ചയെക്കുറിച്ച് പരമേശ്വര്‍ജിയുടെ ദര്‍ശനതുല്യമായ പ്രവചനം വന്നത്. ഇരുപതാം നൂറ്റാണ്ട് പിന്നിടാനാകാതെ സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവീണു. ചൗഷസ്‌ക്യൂവിന്റെയും മറ്റും ബൂര്‍ഷ്വാ സങ്കല്പങ്ങളില്‍ ഒരാശയവും പ്രസ്ഥാനവും എന്ന നിലയില്‍ കമ്യൂണിസം തകര്‍ന്നുവീഴുമ്പോള്‍ ഷാങ്ഹായിയില്‍ കമ്യൂണിസ്റ്റ് ചൈനയുടെ മുതലാളിത്ത ചെങ്കൊടി ഉയരുകയായിരുന്നു.
ആഗമാനന്ദസ്വാമിയുമായുള്ള വ്യക്തിപരമായ ബന്ധം ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയായി പരമേശ്വര്‍ജിയെ പ്രതീക്ഷിക്കുന്നിടത്തോളം ആഴത്തിലുള്ളതായിരുന്നു. സന്യാസവും സാമൂഹിക സേവനവും സമന്വയിക്കുന്ന സംഘപ്രചാരകന്‍ എന്ന ഗുരുജി ഗോള്‍വക്കറുടെ സന്യാസദീക്ഷ ജീവിതവ്രതമായി തിരഞ്ഞെടുക്കുമ്പോഴും സ്വാമി വിവേകാനന്ദനോടും ശ്രീരാമകൃഷ്ണദേവനോടുമുള്ള ആഴത്തിലുള്ള ബന്ധം ഒരിക്കലും വിട്ടുകളഞ്ഞില്ല. വിവേകാനന്ദ സാഹിത്യത്തിലും പ്രഭാഷണത്തിലും ഇത്രയധികം അഗാധമായ പാണ്ഡിത്യം കൈവരിച്ച മറ്റൊരാള്‍ വര്‍ത്തമാന സമൂഹത്തില്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. സ്വാമി വിവേകാനന്ദനെ ഭാരതീയ സംസ്‌കാരത്തിന്റെയും സനാതന മൂല്യത്തിന്റെയും പ്രകാശഗോപുരമായി യുവാക്കള്‍ക്കു മുന്നില്‍ സ്ഥാപിക്കാനും ആ ദീപസ്തംഭത്തിലൂടെ യുവത്വത്തിന് ദീപാവലി ഒരുക്കാനുമാണ് പരമേശ്വര്‍ജി ശ്രമിച്ചത്, ‘യുവത്വം ആദര്‍ശവാദത്തിന്റെയും സാഹസികതയുടെയും കാലഘട്ടമാണ്. മനസ്സിനിണങ്ങുന്നത് അനുഷ്ഠിക്കുവാനും അതിനുവേണ്ടി വിലകൊടുക്കുവാനും യുവാക്കള്‍ തയ്യാറാകണം. ഉയര്‍ന്ന ആദര്‍ശങ്ങള്‍ അവരുടെ മുമ്പില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിലാണ്. കാരണം സ്വാമിജി പറഞ്ഞപോലെ അനാഘ്രാത കുസുമങ്ങളാണ് ഇഷ്ടദേവതയുടെ കാല്‍ക്കല്‍ അനുഷ്ഠിക്കപ്പെടേണ്ടത്. അദ്ധ്യാത്മികപ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് ഭാരതാംബയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുളള, കഴിവുളള യുവാക്കളെ വേണ്ടപോലെ സമീപിക്കാന്‍ കഴിഞ്ഞാല്‍ സ്വാമിജിയുടെ ജീവിതവും സന്ദേശവും അവരുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ഈ തരത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ ആശയദാരിദ്ര്യം അനുകൂലസാഹചര്യമാണ്’. യുവാക്കള്‍ ഉപയോഗശൂന്യരല്ല, ഉപയോഗിക്കാത്തതാണ് എന്ന സ്വാമി ചിന്മയാനന്ദന്റെ വാക്കുകള്‍ കിടപ്പുമുറിയുടെ പുറത്ത് എഴുതിവച്ചിട്ടുള്ള പി. പരമേശ്വരന്‍ എന്ന സര്‍ഗ്ഗധനന്റെ ചിന്തയിലും ശ്വാസത്തിലും കൂടി യുവാക്കളെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരിക എന്ന ഏക ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. 1980 കള്‍ മുതല്‍ കേരളത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം തന്നെ പരമേശ്വര്‍ജിയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നവരായിരുന്നു. അവര്‍ക്കെല്ലാം തന്നെ വിളക്കും വെളിച്ചവും വഴികാട്ടിയുമായി ആ വിരല്‍ത്തുമ്പുകള്‍ ഉണ്ടായിരുന്നു.
വിദേശരാജ്യങ്ങളില്‍ സ്വന്തം ഗുരുനാഥനെക്കുറിച്ച് പറയാതിരുന്ന സ്വാമി വിവേകാനന്ദന്റെ രീതിയ്ക്കു പകരം വിവേകാനന്ദനെയും ശ്രീരാമകൃഷ്ണനെയും ഒന്നിച്ച് ഭാരതീയതയുടെയും സനാതന മൂല്യത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയായിരുന്നു പരമേശ്വര്‍ജി. ഇരുവരുടെയും ചിന്തകളുടെയും മൊഴിമുത്തുകളുടെയും ജാജ്ജ്വല്യമാനമായ ഓരോ ചിന്തും അദ്ദേഹം കടഞ്ഞെടുത്തു, ‘ഭൗതികവാദത്തിനും ഉപഭോഗഭ്രാന്തിനും ശക്തമായ പ്രതിവിധിയാണ് ശ്രീരാമകൃഷ്ണദേവന്റെ ജീവിതം. പാശ്ചാത്യഭൗതിക സംസ്‌കാരം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തില്‍ കാലൂന്നിയ അതേവര്‍ഷത്തില്‍ തന്നെയായിരുന്നു ശ്രീരാമകൃഷ്ണദേവന്റെ ജനനം. സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം അന്ധവും അപകടകരവുമായ ഭൗതികവാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തി. ‘ഭൗതികത മാത്രമേ സത്യമായിട്ടുളളൂ’ എന്ന പാശ്ചാത്യചിന്താഗതിയെ ‘ഈശ്വരന്‍ മാത്രമേ സത്യമായിട്ടുളളൂ’ എന്ന ഭാരതീയദര്‍ശനംകൊണ്ട് അദ്ദേഹം നേരിട്ടു. ഈ രണ്ട് വിരുദ്ധദര്‍ശനങ്ങളുടെ ഏറ്റുമുട്ടലില്‍നിന്നാണല്ലോ നരേന്ദ്രന്‍ വിവേകാനന്ദനായി മാറിയത്. ശ്രീരാമകൃഷ്ണദേവന്റെ സ്പര്‍ശമേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന അസംഖ്യം നരേന്ദ്രന്മാര്‍ ഇന്നത്തെ യുവതലമുറയില്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ ധാരാളം തെളിവുകളുണ്ട്’.
ഇസ്ലാമികവത്കരണത്തിനും ക്രൈസ്തവ സുവിശേഷവത്കരണത്തിനും വേണ്ടി നടക്കുന്ന ആഗോള ശ്രമങ്ങള്‍ പലപ്പോഴും പരമേശ്വര്‍ജിയെ ഉത്കണ്ഠപ്പെടുത്തുന്നുണ്ടെങ്കിലും ആകുലനാക്കുന്നില്ല. സനാതനധര്‍മ്മത്തിന്റെ സ്ഥിതപ്രജ്ഞമായ ആന്തരിക കരുത്ത് എത്രത്തോളും ശക്തമാണെന്നും അടിത്തറ എത്രത്തോളം വിപുലമാണെന്നും അദ്ദേഹത്തിന് ബോദ്ധ്യമുണ്ട്. സംവാദം ഉത്സവമോ ആഘോഷമോ ആക്കി മാറ്റിയ പരമേശ്വര്‍ജി എന്നും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് തലവേദനയായിരുന്നു. ഉറ്റ സുഹൃത്തും പണ്ഡിതനുമായ പി. ഗോവിന്ദപിള്ളയും ഇ.എം.എസ്സും ഒക്കെത്തന്നെ ആ ദൃഢചിന്തയുടെയും യുക്തിയുടെയും ഉരകല്ലിലെ അഗ്‌നിസ്ഫുലിംഗങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ഒരു പ്രമുഖ വാരിക നടത്തിയ ചര്‍ച്ചയില്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ തെറ്റായി ഉദ്ധരിച്ചത് ചികഞ്ഞെടുത്ത് തിരിച്ചടിച്ചത് പ്രസ്ഥാനത്തിനു വേണ്ടി തന്നെയായിരുന്നു, ഹിന്ദുത്വത്തിനുവേണ്ടിയായിരുന്നു, ഭാരതീയ മൂല്യത്തിനു വേണ്ടിയായിരുന്നു.
സംഘര്‍ഷങ്ങള്‍ ആശയപരമായിരിക്കണം എന്ന അഭിപ്രായം എപ്പോഴും വെച്ചുപുലര്‍ത്തിയിട്ടുള്ള പരമേശ്വര്‍ജി ഇതര പ്രസ്ഥാനങ്ങളിലുള്ള എല്ലാ പ്രമുഖ നേതാക്കളെയും രാഷ്ട്രീയത്തിന് അതീതമായ ആദരവോടെയും മാന്യതയോടെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ അദ്ദേഹം എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ ഒരു എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണിത്. മാത്രമല്ല, കേരളീയ സമൂഹത്തില്‍ ഇന്നും തീരാത്ത തലവേദനയായി അവശേഷിക്കുന്ന രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്ന് പരമേശ്വര്‍ജി ഇടപെട്ടതിന്റെ അനുഭവസാക്ഷ്യം കൂടിയാണിത്.
രാഷ്ട്രീയ എതിരാളികളോടുള്ള ഇ.എം.എസ്സിന്റെ സമീപനം ആരെയും വേദനിപ്പിക്കാതെ പരമേശ്വര്‍ജി വ്യക്തമാക്കുമ്പോള്‍ വായനക്കാരന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഒരു പരിധിവരെ ആത്മനിഷ്ഠമല്ലേ, ‘ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം നടത്താനായി അദ്ദേഹത്തെ പലതവണ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, ഒരു പ്രാവശ്യവും ആദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ചില്ല. പകരം ‘പിന്നീടാകാം’ എന്നുപറഞ്ഞ് സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്’.പക്ഷേ, ഇ.എം.എസ്സിന്റെ ലളിതജീവിതത്തിന്റെ നൈര്‍മല്യം അംഗീകരിക്കാനും ആദരിക്കാനും പരസ്യമായി പറയാനും പരമേശ്വര്‍ജിക്ക് തെല്ലും മടിയുണ്ടായിരുന്നില്ല, ‘നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ദല്‍ഹിയിലെ രാജവീഥിയില്‍ക്കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. ലളിതവും കര്‍ക്കശവുമായ ജീവിതചര്യയുടെ പ്രതീകംആദര്‍ശതീഷ്ണതയുടെ അചഞ്ചലമായ രൂപം അതായിരുന്നു നമ്പൂതിരിപ്പാട്’.
പരമേശ്വര്‍ജിയും പി. ഗോവിന്ദപിള്ളയും തമ്മിലുള്ള ബന്ധം പലപ്പോഴും കേരളത്തിലെ സി.പി.എം രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ചാവിഷയമായിരുന്നു. ഏ.കെ.ജി സെന്ററില്‍ ഇ.എം.എസ് സഞ്ചയികയുടെ എഡിറ്റിംഗിനു ശേഷം വലിയ പുസ്തകസഞ്ചിയും തൂക്കി നേരെ ഭാരതീയ വിചാരകേന്ദ്രത്തിലെത്തി പരമേശ്വര്‍ജിയുമായി മണിക്കൂറുകളോളം സംവദിക്കുന്ന പി. ഗോവിന്ദപിള്ള അക്കാര്യത്തില്‍ മാത്രം എന്നും പാര്‍ട്ടിയുടെ ചട്ടക്കൂടിനു പുറത്തായിരുന്നു. ഏ.കെ.ജി സെന്ററില്‍ ഒരിക്കലും പോയിട്ടില്ലെങ്കിലും പടിഞ്ഞാറെ കോട്ടയിലെ സുഭാഷ് നഗറിലെ പി.ജിയുടെ വീട്ടില്‍ പരമേശ്വര്‍ജിയും പോയിട്ടുണ്ട്, പലതവണ. ആ ബന്ധത്തിന്റെ വ്യക്തിപരവും ആത്മീയവും ആദ്ധ്യാത്മികവുമായ ഇഴകളെ പരമേശ്വര്‍ജി തന്നെ വേര്‍തിരിച്ചെടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്. പി.ജി.യുടെ നിര്യാണവേളയില്‍ അദ്ദേഹം എഴുതി, ‘പി. ഗോവിന്ദപിള്ളയും പി. പരമേശ്വരനും തമ്മിലുള്ള ബന്ധം ഏതുതരത്തിലുള്ളതായിരുന്നു? ഒന്നു വിശദീകരിക്കാമൊ? പലരും ചോദിക്കാറുള്ള ചോദ്യമാണ്. അസാധാരണവും അസ്വാഭാവികവുമായ ഒന്നായിരുന്നു അതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള സൗഹൃദം എന്നു പറഞ്ഞാല്‍ മതിയാവുകയില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറമുള്ള വ്യക്തിബന്ധം എന്ന് പറഞ്ഞാലും മതിയാവുകയില്ല. പരസ്പരം ബഹുമാനിക്കുന്ന രണ്ടു ബുദ്ധിജീവികള്‍ തമ്മിലുള്ള ബന്ധം എന്ന നിര്‍വ്വചനവും അപര്യാപ്തമാണ്. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല സൗഹൃദത്തിനു പിന്നില്‍ ഞങ്ങളുടെ അബോധതലത്തെ രൂപപ്പെടുത്തിയ ഒരു ഘടകമുണ്ടായിരുന്നു. ആഗമാനന്ദസ്വാമികളുമായിട്ടുള്ള ഞങ്ങളുടെ അടുപ്പമായിരുന്നു അത്. ഞങ്ങളെ മാത്രമല്ല അനവധി പ്രമുഖവ്യക്തികളെ ആഗമാനന്ദസ്വാമികള്‍ സ്വാധീനിച്ചിരുന്നു. ജാതിക്കും, മതത്തിനും, പ്രത്യയശാസ്ത്രത്തിനുമപ്പുറത്തുള്ള സ്വാധീനമായിരുന്നു അത്. തികഞ്ഞ അദ്വൈതവേദാന്തിയും, ശങ്കരഭക്തനും, ശ്രീരാമകൃഷ്ണപരമ്പരയില്‍പ്പെട്ട സന്യാസിയും, ആയിരുന്ന സ്വാമിജി ഒരാളുടെയും മേല്‍ അദ്ദേഹത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞിട്ടില്ല. അത്തരക്കാരെല്ലാം കാലടി അദ്വൈതാശ്രമത്തില്‍ ഒരുമിച്ചു കൂടുമായിരുന്നു. പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു’. വാദങ്ങള്‍ ചെവിക്കൊണ്ടു’കൊണ്ട് സ്വാമിജി ശാന്തനായി സംവാദങ്ങള്‍ പ്രൊത്സാഹിപ്പിക്കുമായിരുന്നു .സ്വാമിജിയുടെ ഉദാരമായ സമീപനത്തിന് ഒരു ഉദാഹരണം സൂചിപ്പിക്കാം. യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന ഇടമറുകിനെ ക്രൈസ്തവസഭ പുറത്താക്കിയപ്പോള്‍ അദ്ദേഹം അഭയം തേടിയത് കാലടി ആശ്രമത്തിലായിരുന്നു. പിന്നീട് അദ്ദേഹം ഡല്‍ഹിയിലായിരുന്നപ്പോള്‍ എന്നോട് പറഞ്ഞു, ‘ഒരിക്കലെങ്കിലും സ്വാമിജി എന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയൊ, മതഗ്രന്ഥങ്ങള്‍ വായിക്കണമെന്നുപറയുകയൊ ചെയ്തിട്ടില്ല. നിങ്ങള്‍ യുക്തിവാദിയാകണമെങ്കില്‍ ഒരു മികച്ച യുക്തിവാദിയാകണം. അതിന് വേണ്ടഗ്രന്ഥങ്ങള്‍ പാരായണം ചെയ്യണം. അമേരിക്കന്‍ യുകതിവാദിയായിരുന്ന ഇംഗര്‍ സോളിന്റെ പുസ്‌കങ്ങള്‍ വായിക്കണം. ആശ്രമത്തിന്റെ പുസ്തകശാലയില്‍ ഇംഗര്‍ സോളിന്റെ പുസതകങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ ശരിക്ക് വായിച്ചു പഠിക്കു’. അവസാനംവരെയും യുകതിവാദിയായി തുടര്‍ന്ന ഇടമറുക് ആഗമാനന്ദസ്വാമികളുടെ അടുത്ത ആരാധകനായിരുന്നു.
പി.ജിയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്ന ഒരനുഭവം എന്റെ സപ്തതി ആഘോഷചടങ്ങില്‍ പങ്കെടുക്കാന്‍ പി.ജി. എത്തിച്ചേര്‍ന്നതാണ്. ചേര്‍ത്തല താലൂക്കില്‍ ഒരു ചെറിയ ഗ്രാമത്തില്‍ എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഔപചാരികമായി ക്ഷണിച്ചിരുന്നുവെങ്കിലും തിരുവനന്തപുരത്തുനിന്ന് ബുദ്ധിമുട്ടി പി.ജി. യഥാസമയം എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷേ പൂജയും ഹോമവും മന്ത്രോച്ചാരണവുമെല്ലാം കൊണ്ട് മുഖരിതമായിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക് പി.ജി നേരെ കടന്നുവന്നു. ചടങ്ങുകള്‍ എല്ലാം വീക്ഷിക്കുകയും, മറ്റ് എല്ലാവരെയും പോലെ തൊഴുതു കൈനീട്ടി പ്രസാദമേറ്റുവാങ്ങി, ചന്ദനം നെറ്റിയില്‍ അണിയുകയും പൂ ചൂടുകയും ചെയ്തു. ചടങ്ങുകള്‍ക്കുശേഷം കുശലപ്രശ്‌നങ്ങള്‍ കഴിഞ്ഞ് ഉച്ചയോടുകൂടി പി.ജി. മടങ്ങി. തന്റെ പാര്‍ട്ടിയോടുള്ള കൂറിലോ പ്രത്യയശാസ്ത്രത്തിലുള്ള ദൃഢതയിലോ അല്‍പംപോലും വിട്ടുവീഴ്ചയില്ലാതെ നേരെ എതിര്‍പക്ഷത്തുള്ളവരെന്ന് വിശ്വസിക്കപ്പെടുന്ന സുഹൃത്തുകളോട് അവരുടെ സ്വകാര്യ ജീവിതത്തില്‍പോലും ബന്ധം പുലര്‍ത്താനും കഴിയുമെന്നുളളതിന് മാതൃക കാട്ടിയ ആളായിരുന്നു പി.ജി’.
വിശാലഹിന്ദുസമ്മേളനം, നിലയ്ക്കല്‍ പ്രശ്‌നം, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ആറാട്ടുകടവ് സംരക്ഷണം, തളിക്ഷേത്രസമരം, മലപ്പുറം ജില്ലാവിരുദ്ധസമരം തുടങ്ങി കേരളത്തില്‍ കഴിഞ്ഞ എഴുപത്തഞ്ചോളം വര്‍ഷം രൂപപ്പെട്ടുവന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും നവോത്ഥാനത്തിന്റെയും നടുനായകത്വം പരമേശ്വര്‍ജിക്കായിരുന്നു. സമരങ്ങള്‍ക്കപ്പുറം രാമായണമാസാചരണവും ഗീതാ സ്വാധ്യായവും ഭാരതീയ വൈചാരിക ദര്‍ശനവും വിശകലനവും മാത്രമല്ല, സേവനത്തിന്റെ നിരവധി മുഖങ്ങള്‍ വേറെയും അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് പിറന്നുവീണു. കന്യാകുമാരി വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷന്‍ എന്ന നിലയില്‍ കേരളം, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആരംഭിച്ചിട്ടുള്ള നൂറുകണക്കിന് സേവന സംരംഭങ്ങള്‍ക്കു പിന്നിലും പരമേശ്വര്‍ജിയുടെ സ്വാധീനമുണ്ട്.
1987 ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി അഭിമുഖം നടത്തുമ്പോള്‍ ഞാന്‍ പരമേശ്വര്‍ജിയോട് ചോദിച്ചു, ‘തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം ജീവിതത്തെക്കുറിച്ച് എന്തുതോന്നുന്നു?’ എന്ന്. ഇന്ന് 90 വയസ്സ് പിന്നിട്ട അധികാര രാഷ്ട്രീയത്തിന്റെ സോപാനങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന ഋഷിതുല്യനായ അദ്ദേഹത്തിന്റെ മറുപടി രണ്ടു വാക്കുകളില്‍ ഒതുങ്ങി, ‘ധന്യമായ ജീവിതം’. ആഗമാനന്ദസ്വാമിയുടെ ശിഷ്യനായി സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങിയ അദ്ദേഹം ഗുരുജി ഗോള്‍വക്കറുടെ വാക്കുകളിലാണ് സംഘപ്രചാരകനായത്. എ.ബി. വാജ്‌പേയിക്കും എല്‍.കെ. അഡ്വാനിക്കുമൊപ്പം ഭാരതീയ ജനസംഘത്തെ ഇന്ത്യ മുഴുവന്‍ ശക്തമായ പ്രസ്ഥാനമാക്കി രൂപപ്പെടുത്തിയ പരമേശ്വര്‍ജി അടിയന്തരാവസ്ഥയോടെയാണ് സജീവരാഷ്ട്രീയം വിട്ടത്. പിന്നീട് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യസഭാംഗത്വം വേണമോ ഗവര്‍ണ്ണര്‍ പദവി വേണമോ എന്ന് ചോദിച്ചപ്പോള്‍ ഒ. രാജഗോപാലിനെ രാജ്യസഭാംഗമാക്കിയാല്‍ പ്രസ്ഥാനത്തിന് കരുത്താകുമെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടിയ പരമേശ്വര്‍ജി എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയാണ്. പഞ്ചായത്ത് മെമ്പര്‍ ആകാന്‍പോലും കടിപിടി കൂടുന്ന ഇന്നത്തെ കാലഘട്ടത്തില്‍, വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ മറ്റൊരു പരമേശ്വര്‍ജി ഉണ്ടാകില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍. പരമേശ്വര്‍ജിയെ തേടി ആദ്യം പത്മശ്രീ എത്തുമ്പോള്‍ തീരുമാനം സര്‍സംഘചാലകിനോട് ചോദിച്ച് അറിയിക്കാമെന്നാണ് പറഞ്ഞത്. അന്നത്തെ സര്‍സംഘചാലക് സുദര്‍ശന്‍ജിയുടെ അനുമതി കിട്ടിയശേഷം മാത്രമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ന് പത്മവിഭൂഷണ്‍ അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ പുരസ്‌കൃതമാകുന്നത് അദ്ദേഹത്തിന്റെ ആദര്‍ശവും സ്വന്തം ജീവിതം രാഷ്ട്രത്തിനുവേണ്ടി ഒരു യജ്ഞംപോലെ ആഹുതി ചെയ്ത പ്രസ്ഥാനത്തിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ ചിന്താധാരയുമാണ്.
പി. പരമേശ്വരന്‍ എന്ന കവി
യജ്ഞപ്രസാദം എന്ന കവിതാസമാഹാരവും മറ്റ് ഇരുപതോളം പ്രധാന കൃതികളുമാണ് പരമേശ്വര്‍ജിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും, വിവേകാനന്ദനും മാര്‍ക്‌സും, ദിശാബോധത്തിന്റെ ദര്‍ശനം, വിവേകാനന്ദനും പ്രബുദ്ധകേരളവും (സമാഹാരം), ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍, ചൈനീസ് മോഡല്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ പടയൊരുക്കം, ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും, ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍, ഭീകരവാദം (സമാഹാരം), ഹിന്ദുമതം സംസ്‌കാരം ദേശീയത, ഉത്തരേദാത്മാനാത്മാനാം, മകരജ്യോതിസ്, വിശ്വവിജയി വിവേകാനന്ദന്‍,മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക്, ദര്‍ശനസംവാദം, ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍, സ്വതന്ത്രഭാരതം ഗതിയും നിയതിയും, വിവേകാനന്ദനെക്കുറിച്ച് ശ്രീ ഗുരുജി, Bhagavad Gita Nector of Immortaltiy, Bhagavad Gita is the Philosophy of a new world order എന്നിവയാണ് കൃതികള്‍. ഇവ കൂടാതെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ലേഖനങ്ങള്‍ വേറെയും.
തന്റെ കവിതകളെക്കുറിച്ച് പരമേശ്വര്‍ജി തന്നെ പറയുന്നുണ്ട്, ‘ജന്മസിദ്ധമായിത്തന്നെ ബീജരൂപത്തില്‍ കവിതാവാസന എന്നിലുണ്ടായിരുന്നു എന്നെനിക്കറിയാം… വയലാറിനെ പോലുള്ള സതീര്‍ത്ഥ്യ ജനസമ്പര്‍ക്കം അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചെറുപ്പം നാള്‍ മുതല്‍ക്കേ ഞാന്‍ സ്വയം തിരഞ്ഞെടുത്ത ജീവിതലക്ഷ്യവും ചര്യയും കവിതാവാസനയ്ക്ക് മുന്‍ഗണന നല്‍കി പരിപോഷിപ്പിക്കാന്‍ പറ്റിയതായിരുന്നില്ല. കലാലയ ജീവിതകാലത്തു തന്നെ എഴുത്തും വായനയുമെല്ലാം തിരഞ്ഞെടുത്ത ലക്ഷ്യത്തിനും ജീവിത പന്ഥാവിനും അനുസൃതമായ പരിമിതികള്‍ക്കുള്ളില്‍ ഒതുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായിരുന്നു. തീര്‍ച്ചയായും സാഹിതീസപര്യയ്ക്ക് അത് പരിധി നിര്‍ണ്ണയിച്ചു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, എന്റെ കാവ്യോപാസന കൂടുതല്‍ സഫലമാകുമായിരുന്നു എന്ന് ഊഹിക്കാം. പക്ഷേ, ജീവിതത്തില്‍ ഒന്നിലേറെ ഇഷ്ടദേവതകളെ ഉപാസിക്കുക സാധ്യമല്ല. ആവശ്യവുമില്ല. ഒരു ജീവിതം ഒരു ദൗത്യം എന്ന തത്വമാണ് എന്നെ നയിച്ചിട്ടുള്ളത്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നിരുന്നാലും കവിത എഴുതാതിരിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. രണ്ടുതരത്തിലുള്ള കവിതകളാണ് ഞാന്‍ എഴുതിയത്. ഒന്ന് തികച്ചും സോദ്ദേശ്യമായി. അവയെല്ലാം കൂട്ടായി പാടാന്‍ ഉതകുന്ന ദേശഭക്തിഗാനങ്ങളായിരുന്നു.
കവിതയുടെ അപഗ്രഥനത്തില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരനായ മഹാകവി അക്കിത്തം കണ്ടത്. ‘വ്യവസ്ഥാപിത കാവ്യമാര്‍ഗ്ഗങ്ങളെപ്പറ്റി വേവലാതിയില്ലാതെ സൗന്ദര്യാത്മക പദാവലിക്കുവേണ്ടി പരിഭ്രമമില്ലാത്ത രചനകള്‍. ഈശ്വരനെ നേരിട്ടു കണ്ട് സംസാരിക്കുന്നിടത്ത് വക്രോക്തിക്ക് കടന്നുവരാന്‍ പഴുതില്ലല്ലോ. പദസംസ്‌കാര ചന്ദ്രികയില്‍ നിന്ന് ഭഗവദ് ദര്‍ശനത്തിന്റെ മദ്ധ്യാഹ്ന സൂര്യപ്രഭയിലേക്കുയരുന്ന വാക്കുകളാണവ. വിവേകാനന്ദന്റെ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പരമേശ്വര്‍ജിയുടെ ഈ കൃതികളെ നമുക്ക് പൂര്‍ണ്ണമായും മനസ്സിലാവുകയുള്ളൂ’.
Discussion about this post