കെജ്രിവാളിന്റെയും പാർട്ടിയുടെയും വിജയത്തോടെ ഡൽഹിയിൽ നടന്ന വളരെ വലിയൊരു മാറ്റമാണ് ഷഹീൻബാഗ് പ്രക്ഷോഭകരുടെ പിൻവലിയൽ.ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വമ്പിച്ച വിജയത്തോടെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരും നിശ്ചലമാണ്. ഇതൊരു യാദൃശ്ചികതയല്ല, വ്യക്തമായ മുന്നൊരുക്കത്തോടെയാണെന്നാണ് ഡൽഹി രാഷ്ട്രീയത്തിലെ സംസാരം. രണ്ടുമാസമായി പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഷഹീൻബാഗ് ഇപ്പോൾ നിശബ്ദമാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ, ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും സമരവും കല്ലേറും കൊണ്ട് പ്രക്ഷുബ്ധമായിരുന്ന ഓഖ്‌ല മണ്ഡലത്തിലാണ് ഷഹീൻ ബാഗ് സ്ഥിതിചെയ്യുന്നത്. ഡൽഹിയിൽ, ഏറ്റവുമധികം തീവ്ര മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗമാണ് ഓഖ്ല. ഇവിടത്തെ സ്ഥാനാർത്ഥി ആമത്തുള്ള ഖാന്റെ വിജയം ഈ തിരഞ്ഞെടുപ്പിലെ ആം ആദ്മി രേഖപ്പെടുത്തിയ റെക്കോർഡ് വിജയമാണ്. ഡൽഹി ബിജെപിക്ക് എതിരെയുള്ള വജ്രായുധമായ പൗരത്വ ഭേദഗതി നിയമമെന്ന തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽനിന്ന് കെജ്രിവാളും പാർട്ടിയിലെ പ്രധാനികളും മാറിനിന്നപ്പോൾ, ഖാൻ ഇവിടെയുള്ള മുസ്ലീങ്ങളുടെ വീടുവീടാന്തരം കയറിയിറങ്ങി ഷഹീൻ ബാഗിലെ പ്രക്ഷോഭകർക്കുള്ള പാർട്ടി പിന്തുണ ഉറപ്പുവരുത്തുകയായിരുന്നു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണെങ്കിൽ, ഡൽഹി പോലീസ് തന്നെയാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ബസ്സുകൾക്ക് തീകൊളുത്തിയതെന്ന പ്രകോപനപരമായ ഒരു പ്രസ്താവനയുമായി പ്രക്ഷോഭകരെ നിശബ്ദമായി പിന്തുണച്ച് രംഗത്തു വന്നു.സീലാംപൂരിലെ അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത കേസ് നിലവിലുള്ള അബ്ദുൽ റഹിമാനെ, ആംആദ്മിപാർട്ടി ആദരിക്കുക പോലും ചെയ്തു.എല്ലാം ഒരു തിരക്കഥയുടെ ഭാഗം പോലെയായിരുന്നു സംഭവിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ,ഷഹീൻ ബാഗ് സമരപ്പന്തലിൽ വളരെ വലിയൊരു മാറ്റം സംഭവിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചത്. പ്രക്ഷോഭകർ തിങ്ങിനിറഞ്ഞിരുന്ന സമരപ്പന്തലിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേയുള്ളൂ. സാധാരണ സമരപ്പന്തലിൽ കാണുന്ന പ്രസംഗമോ, എതിർപ്പുകൾ രേഖപ്പെടുത്താനുള്ള സംവാദം പ്രഖ്യാപനങ്ങൾ, ഇവയൊന്നും തന്നെ ഷഹീൻ ബാഗിലില്ല.നേതാക്കൾ അരങ്ങൊഴിഞ്ഞ സമരപ്പന്തലിൽ ബാക്കിയായ ചുരുക്കം ചില അണികളാണെങ്കിൽ, മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകുന്നുമില്ല.
ലക്ഷ്യം ബിജെപിയാണെന്ന് വ്യക്തമാണെങ്കിലും ആരുടെ ആയുധമായിരുന്നു ഷഹീൻ ബാഗ് എന്നുള്ള ചോദ്യം മാത്രമാണ് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ബാക്കിയാവുന്നത്.
Discussion about this post