ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം 2024-ലെ വിജയത്തിനു ചവിട്ടുപടിയാക്കാൻ നീക്കവുമായി ബിജെപി. പാർട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്നു.
കേജ്രിവാൾ വിജയിച്ചത് മൃദുഹിന്ദുത്വ നിലപാടു കൊണ്ടു കൂടിയാണെന്നു ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ വിലയിരുത്തി. ബിജെപിയുടെ ആശയങ്ങൾക്ക് പരാജയം സംഭവിച്ചിട്ടില്ല. പാർട്ടിയുടെ വോട്ടു വിഹിതം കൂടിയത് ഇതിനുദാഹരണമാണ്. എന്നാൽ കോൺഗ്രസിന്റെ വോട്ടു കുറഞ്ഞെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഡൽഹിയ്ക്ക് പുറത്ത് ആം ആദ്മി വെല്ലുവിളിയല്ല. മമതയും പവാറും അതതു സംസ്ഥാനങ്ങളിൽ ശക്തരാണെങ്കിലും മോദിക്കോ അമിത്ഷായ്ക്കോ വെല്ലുവിളിയാകില്ലെന്നും യോഗം പറയുന്നു. കോൺഗ്രസാണ് ഏക വെല്ലുവിളി. എന്നാൽ സംസ്ഥാനങ്ങളിൽ തമ്മിൽത്തല്ലി ദുർബലരായ കോൺഗ്രസിന് ഗാന്ധി കുടുംബത്തെ മാത്രം ആശ്രയിച്ചു മുന്നേറാനുള്ള കരുത്തും നഷ്ടപ്പെട്ടിരിക്കുന്നു.
2024-ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ കോൺഗ്രസ് നിയന്ത്രണമുള്ള സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരം തുണയാകുമെന്നും യോഗം കണക്കുകൂട്ടി. ഇതിനു പുറമേ പ്രാദേശിക കക്ഷികളുടെ പിന്തുണയുറപ്പാക്കാനുള്ള ശ്രമങ്ങളും പാർട്ടി ഊർജിതമാക്കി. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി നരേന്ദ്ര മോദി 2 മണിക്കൂറിലേറെ ചർച്ച നടത്തി.
അതേസമയം ഡൽഹി പരാജയം വിശദമായി ചർച്ച ചെയ്യാൻ ബിജെപി ഇന്നു യോഗം ചേരും. ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി ആണ് അധ്യക്ഷത വഹിക്കുന്നത്. താൻ രാജിവച്ചുവെന്ന വാർത്ത ശരിയല്ലെന്ന് തിവാരി പ്രതികരിച്ചു.
Discussion about this post