ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന അർബൻ നക്സലുകളെ കുടുക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഇത്തരക്കാരെ നിരീക്ഷിക്കാൻ പുതിയ മാർഗ നിർദേശങ്ങളുമായി ഇന്റലിജൻസ് ബ്യൂറോയും രംഗത്തു വന്നിട്ടുണ്ട്. ഓൺലൈനിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് പ്രാഥമികമായി നിർദ്ദേശം കൊടുത്തിരിക്കുന്നത്. ആശയപരമായി ഇടതുപക്ഷ പ്രവർത്തനങ്ങളുടെ ബൗദ്ധിക വിഭാഗങ്ങൾ കൈയാളുന്നവരെ ലക്ഷ്യമിട്ടു പ്രവർത്തിക്കാനാണ് പ്രധാന നിർദേശം. തീവ്രവാദത്തിനുള്ള ധനസമാഹരണം, നിയമനം, പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ എന്നിവ ക്രോഡീകരിക്കുന്നത് ഇത്തരക്കാരാണ് എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യക്ഷത്തിൽ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന, എന്നാൽ, ഇടതുപക്ഷ തീവ്രവാദ ചിന്താഗതിയുള്ള സമൂഹത്തിലെ ഉന്നത പദവികൾ അലങ്കരിക്കുന്നവരെയാണ് അർബൻ നക്സലുകൾ എന്നറിയപ്പെടുന്നത്. പൂനെയിൽ ഡിസംബർ ആറു മുതൽ എട്ടു വരെ നടന്ന ഡിജിഎസ്പി / ഐജിഎസ്പി സമ്മേളനത്തിൽ, നക്സലുകളെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയും നിരീക്ഷിക്കാൻ പ്രത്യേക നിർദ്ദേശം എല്ലാ സംസ്ഥാന സർക്കാരുകൾക്കും കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികൾ പങ്കെടുത്തൊരു സമ്മേളനമായിരുന്നു ഇത്. കേരളത്തിൽ അടക്കം പല സംസ്ഥാനങ്ങളിലും അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന അർബൻ നക്സലുകളെപ്പറ്റി പ്രധാനമന്ത്രി പോലും പലപ്പോഴും പല റാലികളിലും സൂചന കൊടുത്തിട്ടുണ്ട്.
യുവതലമുറ നക്സലിസത്തിലേക്കും കമ്യൂണിസ്റ്റ് തീവ്രവാദത്തിലേക്കും തിരിയുന്നത് തടയാനുള്ള നടപടികളെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളം, തമിഴ്നാട് എന്നിവരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളെയും ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉത്തരവു കൊടുത്തിട്ടുണ്ട്. ഇത്തരക്കാരുടെ പ്രവർത്തന രീതി പഠിക്കാനും, ആൾക്കാരെ സ്വാധീനിക്കുന്നതും, തീവ്ര ചിന്താഗതിക്കാരായ ഭീകരൻമാരായി മാറ്റുന്നതും തടയാൻ കർശന നടപടികളെടുക്കാനും പ്രധാനമന്ത്രി ഏഴു മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post