ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന ജുഡീഷ്യൽ കോൺഫറൻസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാർ, അഭിഭാഷകൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
മോദിയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹാർദ പൂർണവുമായ രാജ്യമായി ഇന്ത്യ മാറിയെന്നും സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങൾ ഒഴിവാക്കിയതിന് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിനെയും അദ്ദേഹം അഭിനന്ദിച്ചു.
‘ജുഡീഷ്യറിയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ സംസാരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഭീകരർക്കും അഴിമതിക്കാർക്കും സ്വകാര്യതയ്ക്ക് അവകാശമില്ലെന്നും ഇവരെ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ഈ ജനാധിപത്യം എങ്ങനെ വിജയകരമായി പ്രവർത്തിക്കുന്നുവെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗ്രഹിക്കുന്ന വിധിക്കുവേണ്ടി പ്രചാരണം നടത്തുന്ന പ്രവണത ഇന്ത്യയിലുമുണ്ടെന്നും വിധിന്യായത്തെ വിമർശിക്കുന്നത് സ്വീകാര്യമാണെങ്കിലും ജുഡീഷ്യറിയെ വിമർശിക്കുന്നത് ഉചിതമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post