ഡൽഹി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതയാണ് വിവരം. ഇതിനായി നിയമഭേദഗതിക്കും സർക്കാർ തയ്യാറാകുന്നതായാണ് സൂചന.
പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പിഴത്തുകകൾ വർദ്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സൗഹൃദ വലയങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി കൗമാരക്കാർ വ്യാപകമായി പുകവലി അടക്കമുള്ള ദുശ്ശീലങ്ങൾക്ക് അടിമയാകുന്നതായി പഠന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി ശക്തമാക്കാനൊരുങ്ങുന്നത്. 21 വയസ്സിന് താഴെയുള്ളവരെ പുകയില ഉത്പന്നങ്ങൾ വാങ്ങാൻ അയക്കുന്നവർക്കും കർശന ശിക്ഷ നൽകാനാണ് തീരുമാനം.
സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ ബാർകോഡ് സംവിധാനം ഏർപ്പെടുത്താനും പുകയില നിയന്ത്രണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
Discussion about this post