പ്രഥമദൃഷ്ട്യാ, ശാന്തം എന്നു തോന്നിക്കും വിധമാണ് ഡൽഹിയിലിന്നലെ കലാപങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച കാലത്ത് ഏതാണ്ട് പത്ത് മണിയോടെ ഡൽഹിയിലെ ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം ആളുകൾ കൂട്ടം കൂടിത്തുടങ്ങി.പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം രേഖപ്പെടുത്താനെത്തിയവരുടെ സമ്മേളനമായിരുന്നു അത്. കൈകളിൽ പനിനീർ പുഷ്പങ്ങളേന്തിയിരുന്നു എല്ലാവരും. 11 മണിയോടെ ആൾക്കൂട്ടം വലുതായി, ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ ജനങ്ങൾ സംഘം ചേർന്ന് തുടങ്ങി.മൗജ്പൂർ-ബാബർപൂർ മെട്രോ സ്റ്റേഷനു താഴെയുള്ള റോഡിലും ജനങ്ങൾ തിങ്ങി നിറഞ്ഞു. പനിനീർ പുഷ്പങ്ങൾ ഉയർത്തിപ്പിടിച്ച് പ്രക്ഷോഭകർ പറഞ്ഞു.” അവർ ഞങ്ങളെ കല്ലെറിഞ്ഞാലും ഞങ്ങൾ അവരെ പനിനീർപ്പൂക്കൾ കൊടുത്തു വരവേൽക്കും”.
സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോൾ, സ്ഥിതിഗതികൾ മാറി മറിഞ്ഞു.സി.എ.എയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നു. പനിനീർപ്പൂക്കൾ പിടിച്ചിരുന്ന കൈകളിൽ റൂൾ തടികൾ, ഇരുമ്പ് ദണ്ഡുകൾ, കല്ലുകൾ, ഇഷ്ടികകൾ,കുപ്പിച്ചില്ലുകൾ എന്നിവ സ്ഥാനം പിടിച്ചു. പിന്നീട്, ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്.നോക്കി നിൽക്കെ പ്രക്ഷോഭത്തിന് കലാപത്തിന്റെ സ്വഭാവം കൈവന്നു.റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ പ്രക്ഷോഭകർ പെട്രോളൊഴിച്ച് കത്തിച്ചു.താഴത്തെ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കടയോട് കൂടിയ ഒരു ബിൽഡിംഗിനു കലാപകാരികൾ തീ കൊടുത്തു. കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു കൊണ്ടായിരുന്നു പിന്നീടവരുടെ സമരരീതി.
ഞായറാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന്റെ ബാക്കിയാണ് കൃത്യമായി തിരക്കഥയനുസരിച്ച് പിന്നീടവിടെ നടന്നത്. അക്രമാസക്തരായ ജനങ്ങൾ മരം കൊണ്ടുള്ള ഹോർഡിങ്ങുകൾ ഇളക്കിയെടുത്ത് ദണ്ഡുകളായി ഉപയോഗിച്ച് കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർത്തു.ജിടി റോഡും ജാഫറാബാദും തമ്മിൽ ബന്ധിപ്പിക്കുന്ന ജാഫറാബാദ് മെയിൻ റോഡിന്റെ ഇരുവശവും വളരെ തിരക്കുള്ള കടകൾ നിറഞ്ഞ ബസാറുകളാണ്.വൈകുന്നേരമാവുമ്പോഴേക്കും ഇരുവശത്തെയും ഭൂരിഭാഗം കടകളും ബോർഡുകളും ഷട്ടറുകളും നശിപ്പിക്കപ്പെട്ടിരുന്നു.
ഭയാനകമായ പോരാട്ടമായിരുന്നു ഡൽഹിയിലെ തെരുവുകളിൽ നടന്നത്. പരസ്പരം നടന്ന സംഘട്ടനങ്ങളും കല്ലേറിലും 60-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.റോഡുകളിൽ മുഴുവൻ പൊട്ടി ഇഷ്ടികകളും ഇരുമ്പു വടികളും പൊട്ടിയ ചില്ല് കുപ്പികളും ചിതറിക്കിടന്നു. മൂന്ന് മണിയോടു കൂടി, സുരക്ഷാ സേനകൾ രംഗത്തെത്തിയെങ്കിലും പോലീസുകാർക്ക് നേരെയും കലാപകാരികൾ വെടിയുതിർത്തു. പ്രക്ഷോഭം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ഡൽഹി പോലീസിലെ രത്തൻലാലെന്ന ഹെഡ്കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.ഡൽഹി ഡിസിപി അമിത് ശർമയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്.സംഭവസ്ഥലത്തു നിന്നും പോലീസുകാർ ഒഴിഞ്ഞ വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തിട്ടുണ്ട്.കലാപത്തിൽ, ഇതുവരെ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post