ഡല്‍ഹി: ഡൽഹി കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കലാപത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചവര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഇപ്പോള്‍ നല്കുന്ന തുക ആദ്യ ഘട്ടത്തിലെ അടിയന്തിര സഹായം മാത്രമാണെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനു ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ താത്കാലികമായി ടെന്റുകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേജ്രിവാള് വ്യക്തമാക്കി.
നാശനഷ്ടങ്ങളുടെ കണക്കുകള്‍ തയാറാക്കുന്നതിന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഇതിനോടകം ചുമതലപ്പെടുത്തി. എല്ലാവര്ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post