സോണിയ ഗാന്ധിയുടെ വിശ്വസ്ത അനുയായിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സംഭാവനയിലേക്ക് 550 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ആദായനികുതിവകുപ്പ് പട്ടേലിന് സമൻസയച്ചത്. ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനിയിൽ നിന്നും 170 കോടി രൂപ കോൺഗ്രസ് സ്വീകരിച്ചുവെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 2 ന് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട അൻപതിലധികം കേന്ദ്രങ്ങളിലും, ഒക്ടോബറിലും ഫെബ്രുവരിയിലുമായി ഹൈദരാബാദ്, വിജയവാഡ എന്നീ സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സംഭാവനകളിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത്.പട്ടേൽ അടക്കം ആറു നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.
ഇതിനു മുൻപേ, ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക ദേശം പാർട്ടിക്ക് 150 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.ബാക്കി പണം ആർക്കൊക്കെ കിട്ടിയെന്നത് വിശദമായ അന്വേഷണം നടക്കുന്നതായി ആദായ നികുതി വകുപ്പ് മുൻപ് വെളിപ്പെടുത്തിയിരുന്നു.ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ 3000 കോടിയിലധികം രൂപ കൈമാറിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട് ഇതിൽ 170 കോടി രൂപ കോൺഗ്രസിന് കൈമാറിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.മുൻപ് ഫെബ്രുവരി 14-നു ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പട്ടേൽ ഹാജരായിരുന്നില്ല. ശ്വാസതടസ്സം മൂലം ഫരീദാബാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് പട്ടേൽ വെളിപ്പെടുത്തിയത്
Discussion about this post