ഐപിഎൽ 2012 സീസണിൽ ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ഒരു റൺ ചേസിനാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, അവസാന പന്തിൽ മറികടന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ചരിത്രം കുറിച്ചു. ക്രിസ് ഗെയ്ൽ (68), വിരാട് കോഹ്‌ലി (57), മായങ്ക് അഗർവാൾ (45) എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ മികവിലാണ് ആർസിബി ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 205/8 എന്ന വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഈ സ്കോർ പ്രതിരോധിക്കാൻ കഴിയുമെന്ന ഉറപ്പിലായിരുന്നു ആർസിബി താരങ്ങൾ.
മറുപടി ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെയ്ക്ക് ഓപ്പണർ ഫാഫ് ഡു പ്ലെസിസിന്റെ (46 പന്തിൽ 71) ഇന്നിംഗ്സ് മികച്ച അടിത്തറ നൽകി. ക്യാപ്റ്റൻ എംഎസ് ധോണിയും (24 പന്തിൽ 41) തന്റേതായ സംഭാവനകൾ നൽകി ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ അവസാന ഓവറുകളിൽ റൺറേറ്റ് കുതിച്ചുയർന്നത് സിഎസ്‌കെയ്ക്ക് വെല്ലുവിളിയായി.
അവസാന 12 പന്തിൽ സിഎസ്‌കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 43 റൺസായിരുന്നു. എന്നാൽ അവിടെ കളി ജയിക്കുമെന്ന അമിത ആത്മവിശ്വാസം ആർസിബിയെ ചതിച്ചു. ആർസിബി നായകൻ ഡാനിയൽ വെട്ടോറി പന്ത് വിരാട് കോഹ്‌ലിയെ ഏൽപ്പിച്ചു. സ്ട്രൈക്കിൽ ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ആൽബി മോർക്കൽ. പിന്നീട് ചെപ്പോക്ക് കണ്ടത് മോർക്കലിന്റെ സംഹാര താണ്ഡവമാണ്. 3 കൂറ്റൻ സിക്സറുകളും 2 ഫോറും അടക്കം കോഹ്‌ലിയുടെ ആ ഓവറിൽ നിന്ന് മോർക്കൽ അടിച്ചെടുത്തത് 28 റൺസ് (7 പന്തിൽ 28 റൺസ് നേടിയാണ് മോർക്കൽ പുറത്തായത്).
അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, ഡ്വെയ്ൻ ബ്രാവോയും രവീന്ദ്ര ജഡേജയും ചേർന്ന് വിനയ് കുമാർ എറിഞ്ഞ ആ ഓവറിലെ അവസാന പന്തിൽ ചെന്നൈയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു.












