സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താൻ അന്താരാഷ്ട്ര വേദിയിൽ വീണ്ടും നാണംകെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ച ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ ‘സെറീന’യിലെ ബില്ല് പാകിസ്താൻ അടച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതോടെ ഹോട്ടൽ ഉടമ നേരിട്ട് ഇടപെടുകയും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായാണ് വിവരം.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള 70 അംഗ സംഘവുമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിൽ എത്തിയത്. രണ്ട് ദിവസത്തോളം നീണ്ടുനിന്ന ചർച്ചകൾക്കായി അതീവ സുരക്ഷാ സന്നാഹങ്ങളാണ് ഹോട്ടലിൽ ഒരുക്കിയിരുന്നത്. എന്നാൽ വിവിഐപി വിരുന്നുകാർ മടങ്ങിയതോടെ കോടികളുടെ ബില്ല് ആര് നൽകുമെന്നത് വലിയ തർക്കമായി മാറി.
ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ഭരണകൂടം ബില്ലടയ്ക്കുന്നതിൽ നിന്ന് പിന്നോട്ട് പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും നേരിട്ടാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എന്നാൽ ഇത്രയും ഉന്നതതലത്തിലുള്ള ചർച്ച നടക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പാക് സർക്കാരിന് വലിയ വീഴ്ച പറ്റിയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോട്ടൽ ഉടമയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് പാക് ഭരണകൂടം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ വലിയ വാർത്താ പ്രാധാന്യം നേടിയ ചർച്ചയുടെ പേരിൽ ഒരു സ്വകാര്യ ഹോട്ടലിലെ ബില്ലടയ്ക്കാൻ പോലും സാധിക്കാത്ത പാകിസ്താന്റെ അവസ്ഥ സോഷ്യൽ മീഡിയയിലും വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. തകർന്നടിഞ്ഞ പാക് സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ ചിത്രമാണ് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ ഈ ബിൽ വിവാദം പാകിസ്താനിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.











