ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വംശീയമായ ആരോപണം ഉന്നയിച്ച ഊബർ ഡ്രൈവർക്കെതിരെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അമേരിക്കയുടെ ഭാവി രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്ന തുൾസി ഗബ്ബാർഡ്.
‘തികച്ചും ഭീതിദമായ അനുഭവത്തിലൂടെയാണ് കടന്ന് പോയത്. എന്റെ മതപരവും വംശീയവുമായ വ്യക്തിത്വത്തെ ഉന്നം വെക്കുന്ന തരത്തിലായിരുന്നു ആ ഊബർ ഡ്രൈവറുടെ പെരുമാറ്റം. ഞാൻ ഹിന്ദു ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാൾ ഇപ്രകാരം ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. “നിങ്ങൾ ഹിന്ദുക്കൾ ഇന്ത്യയിൽ മുസ്ലീങ്ങളെ കൊല്ലുകയാണ്. ഹിന്ദുക്കൾ പള്ളികൾ നശിപ്പിക്കുന്നവരാണ്.“ തുൾസി ഗബ്ബാർഡ് ട്വീറ്റ് ചെയ്തു.
എന്നാൽ ഫെബ്രുവരി 24, 25 തീയതികളിലായി നടന്ന കലാപത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അയാൾ കേൾക്കാൻ കൂട്ടാക്കിയില്ല. അയാൾ പിന്നെയും വംശീയമായ അധിക്ഷേപം തുടർന്നുവെന്നും ഒടുവിൽ സഹികെട്ട് അയാളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ക്ഷുഭിതനായ അയാൾ വണ്ടി നിർത്തി തന്നോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടുവെന്നും തുൾസി ഗബ്ബാർഡ് വെളിപ്പെടുത്തുന്നു.
താൻ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് അയാൾ ശാന്തനായത്. ഇനിയും വഷളായേക്കാവുന്ന ഭീതിദമായ ഒരു അനുഭവമായിരുന്നു അതെന്നും ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗുകൾ അന്താരാഷ്ട്ര തലത്തിൽ ഹിന്ദുഫോബിയക്ക് കാരണമായതായും തുൾസി ഗബ്ബാർഡ് അഭിപ്രായപ്പെടുന്നു.
Unfortunately, Hinduphobia is very real. I've experienced it directly in each of my campaigns for Congress & in this presidential race. Here's just one example of what Hindus face every day in our country. Sadly, our political leaders & media not only tolerate it, but foment it. https://t.co/60MDtszQHf
— Tulsi Gabbard 🌺 (@TulsiGabbard) March 5, 2020
അമേരിക്കൻ കോൺഗ്രസ്സിലെ ആദ്യ ഹിന്ദു അംഗമാണ് തുൾസി ഗബ്ബാർഡ്. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെയും സായുധ സേനയുടെയും ചുമതലയുള്ള യു എസ് ഹൗസ് കമ്മിറ്റിയിലും തുൾസി ഗബ്ബാർഡ് അംഗമാണ്. ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്ന് തുള്‍സി ഈയിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഹിന്ദുക്കള്‍ക്കെതിരേ അവർ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുകയാണെന്നും തുൾസി പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ ആദരിക്കുന്നതാണ് ഇതിനുള്ള തെളിവായി അവര്‍ ഉയർത്തിക്കാട്ടുന്നത്. എന്നാല്‍ മറ്റ് അമേരിക്കന്‍ നേതാക്കളും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും തുൾസി പറയുന്നു.
മുപ്പത്തിയെട്ട് വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ വർഷം ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. യു.എസ്. കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗമായതില്‍ അഭിമാനമുണ്ടെന്നും തുൾസി വ്യക്തമാക്കിയിരുന്നു.
Discussion about this post