മുംബൈ: കമല്‍നാഥിന്റെ ശ്രദ്ധക്കുറവ് കാരണമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തകരുന്നതെന്ന് കോണ്‍ഗ്രസിന് സഖ്യകക്ഷിയായ ശിവസേനയുടെ കുറ്റപ്പെടുത്തൽ. മധ്യപ്രദേശില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാംമനയിലെ ലേഖനത്തിലാണ് കോണ്‍ഗ്രസിനും കമല്‍നാഥിനുമെതിരെ രൂക്ഷ വിമര്‍ശനമുളളത്.
”ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ അതിന്റെ ക്രഡിറ്റ് ബിജെപിക്കല്ല. പുതിയ തലമുറയെ വിലകുറച്ച് കണ്ട കമല്‍നാഥിനുളളതാണ്” എന്നാണ് ശിവസേനയുടെ കുറ്റപ്പെടുത്തല്‍.
”ദിഗ്വിജയ് സിംഗും കമല്‍നാഥും മധ്യപ്രദേശിലെ തലമുതിര്‍ന്ന നേതാക്കളാണ്. അവര്‍ക്ക് സാമ്പത്തിക ശക്തിയുണ്ട്. അതുകൊണ്ട് അവര്‍ക്ക് എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ച് കൊണ്ടൊരു രാഷ്ട്രീയം മധ്യപ്രദേശില്‍ സാധ്യമല്ല. സിന്ധ്യയ്ക്ക് സംസ്ഥാനത്ത് ആകെ സ്വാധീനം ഇല്ലായിരിക്കാം. എന്നാല്‍ ഗുണയും ഗ്വാളിയോറും പോലുളള സ്ഥലങ്ങളില്‍ വലിയ സ്വാധീനമുണ്ട്”, ശിവസേന ചൂണ്ടിക്കാട്ടി.
Discussion about this post