പൗരത്വ ഭേദഗതി നിയമം മൂലം ഇന്ത്യയിലെ പൗരന്മാരുടെ ഒരു തരത്തിലുള്ള മൗലികാവകാശങ്ങളും ലംഘിക്കപ്പെടില്ലെന്ന സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ചൊവ്വാഴ്ചയാണ് കേന്ദ്രസർക്കാർ 129 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിൻറെ പേരിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട നിരവധി ഹർജികൾക്കും പൊതുതാൽപര്യ ഹർജികൾക്കും മറുപടിയായാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. തികച്ചും നിയമപരമായി സർക്കാരിന്റെ പൗരത്വ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകൂയെന്നും കേന്ദ്രസർക്കാർ പരമോന്നത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ ഡയറക്ടർ ബി.സി ജോഷിയാണ് സത്യവാങ്മൂലം തയ്യാറാക്കിയത്.ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്,ക്രിസ്ത്യൻ,ജൈന, പാഴ്സി എന്നീ മതങ്ങളിൽ പെട്ടവർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ന്യൂനപക്ഷക്കാരായതിനാൽ, അവർക്ക് ഭൂരിപക്ഷ മതക്കാരുടെ പീഡനങ്ങളിൽ നിന്നും സംരക്ഷണം നൽകി ഇന്ത്യയിൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം.
Discussion about this post