ഡല്‍ഹി: മധ്യപ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ എന്‍.പി പ്രജാപതിക്കും നിയമസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സുപ്രീംകോടതിയുടെ നോട്ടീസ്. കോണ്‍ഗ്രസ് സര്‍ക്കാറിനോട് ഉടന്‍ വിശ്വാസ വോട്ടുതേടാന്‍ ആവശ്യപ്പെടണമെന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്റെ ഹർജിയില്‍ ആണ് കോടതി നോട്ടീസ്.
ബുധനാഴ്ച രാവിലെ 10.30നകം മറുപടി നല്‍കണം. ഹർജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉത്തരവെന്നും കോടതി വ്യക്തമാക്കി.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയതോടെ കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. കൊറോണ പടരുന്നത് ചൂണ്ടിക്കാട്ടി നിയമസഭ മാര്‍ച്ച് 26വരെ സ്പീക്കര്‍ എന്‍.പി പ്രജാപതി നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ശിവരാജ് സിങ് ചൗഹാനും ഒമ്പത് ബി.ജെ.പി എം.എല്‍.എമാരും പ്രതിപക്ഷ നേതാവും സുപ്രീംകോടതിയെ സമീപിച്ചത്.
22 എം.എല്‍.എമാര്‍ രാജി നല്‍കിയെന്നും എന്നാല്‍, ആറുപേരുടെ രാജിക്കത്തു മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും വിമതര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനീന്ദര്‍ സിങ് ബോധിപ്പിച്ചു. 16 എം.എല്‍.മാരുടെ രാജിക്കത്ത് സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ന്യൂനപക്ഷ സര്‍ക്കാറിനെ ഭൂരിപക്ഷമാക്കാന്‍ കമല്‍നാഥ് ശ്രമിക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാന് ഹർജിയില്‍ പറഞ്ഞു. ബജറ്റ് സമ്മേളനം തുടങ്ങിയ മാര്‍ച്ച് 16നുതന്നെ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ കമല്‍നാഥിനോട് ആവശ്യപ്പെട്ടത്. ശിവരാജ് സിങ് ചൗഹാനുവണ്ടി മുകുള്‍ രോഹതഗിയാണ് കോടതിയില്‍ ഹാജരായത്.
Discussion about this post