തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീര്‍ഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടില്ല.
കൊച്ചി മെട്രോയും ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചു.
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post