മുംബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അമ്പത് ലക്ഷം രൂപയാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി. ഐ. റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ വിവരമനുസരിച്ച് കൊറോണ നിർമാർജനത്തിനായി ഒരു ഇന്ത്യൻ കായികതാരം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇരുപത്തിയഞ്ച് ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ്.
അതേസമയം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനയുമായി കായിക രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ രംഗത്ത് വന്നിരുന്നു. ക്രിക്കറ്റ് താരം എം എസ് ധോണി പൂനെ ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒ മുഖാന്തിരം ഒരു ലക്ഷം രൂപ നൽകിയിരുന്നു. ഇർഫാൻ പഠാനും യൂസഫ് പഠാനും ചേർന്ന് നാലായിരം മാസ്കുകൾ സംഭാവന ചെയ്തിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാഗുംലി 50 ലക്ഷം രൂപയുടെ അരി പാവപ്പെട്ടവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, ഗുസ്‌തി താരമായ ബജ്‌രംഗ് പൂനിയ, സ്പ്രിന്റർ ഹിമ ദാസ് എന്നിവർ തങ്ങളുടെ ഒരുമാസത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post