ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരന് ഭരത് ചന്ദ്രന് കളിക്കുകയാണെന്ന സമൂഹമാധ്യമത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. അതിന് ഞാന്‍ ഒറ്റവാക്കേ പറയൂ. അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊട്ടിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലിസുകാര്‍ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ലോകത്തിന് വേണ്ടിയാണ് പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. പട്ടാളത്തിന് മലയാളിയെ അറിയില്ല. തമിഴനെ അറിയില്ല. അവര്‍ക്ക് മനുഷ്യരെയെ അറിയൂ. അതുകൊണ്ട് വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ട്. സേനയ്ക്ക് വേണ്ടി കര്‍ക്കശമായ നിലപാടുകള്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം പാരിപ്പള്ളിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെത്തിയ കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്നായിരുന്നു കാറുടമയുടെ വാദം. നിയമം ലംഘിച്ച യുവാവില്‍ നിന്ന് പൊലീസ് കാര്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. പാരിപ്പള്ളി സിഐ സുരേഷ് ഗോപി കളിക്കുകയാണെന്നായിരുന്നു പലരുടെയും വാദം. പൊലീസ് പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നില്‍പ്പെട്ടത്. എവിടെ പോകുന്നുവെന്ന ചോദ്യത്തിന് പഴം വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി. എത്രകിലോ പഴം വേണം എന്നായി പൊലീസ്. എത്ര കിലോ പഴം വേണമെന്ന് അറിയിച്ചാല്‍ വാങ്ങി വീട്ടിലെത്തിക്കാമെന്ന് സിഐ പറയുന്നു. എന്നാല്‍ മരുന്നും വാങ്ങാനുണ്ടെന്നായി പിന്നീട് യുവാവ് പറയുന്നു.
”ഞാന്‍ പാരിപ്പള്ളി സിഐയാണ്. എന്റെ മൊബൈല്‍ നമ്ബര്‍ തരാം. മരുന്നും പഴവും വാങ്ങണമെങ്കില്‍ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി. അതിന് വണ്ടിയും കൊണ്ടിറങ്ങേണ്ട”യെന്ന് സി ഐ യുവാവിനോട് പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങാന്‍ യുവാവിനോട് ആവശ്യപ്പെട്ടിട്ടും ആദ്യം അയാള്‍ തയ്യാറായില്ല. ഒടുവില്‍ അല്പം ബലപ്രോയഗത്തിലൂടെ യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കി, പൊലീസ് വാഹനത്തില്‍ കയറ്റി.
ഇതിനിടെ കാര്‍ തന്റെ അച്ഛന് കഷ്ടപ്പെട്ട് വാങ്ങിച്ചതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നതും കാണാം. പൊലീസ് വാഹനത്തില്‍ ഇരുന്ന് കരയുന്ന യുവാവിനോട് ‘നിന്നെ തൂക്കിക്കൊല്ലാന്‍ കൊണ്ടുപോവുകയല്ല. നിനക്ക് എന്തിനെയാണ് പേടി. നിയമവ്യവസ്ഥയെ പേടിയുണ്ടെങ്കില്‍ നീ ഇന്നിറങ്ങുമോ’ എന്നും സിഐ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Discussion about this post