കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനകളിൽ നിയന്ത്രണം ഏർപ്പെടുത്തി സിറോ മലബാർ സഭ സർക്കുലർ പുറപ്പെടുവിച്ചു. പെസഹാ വ്യാഴാഴ്ച നടത്തുന്ന കാൽ കഴുകൽ ശുശ്രൂഷയും ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയും നടത്തേണ്ടതില്ലെന്ന് സഭ തീരുമാനിച്ചു. ഉയിർപ്പ് ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ലെന്നും തീരുമാനമായി.
രോഗ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സഭ തീരുമാനിച്ചതായി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സർക്കുലറിൽ വ്യക്തമാക്കി. മെത്രാന്മാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. എന്നാൽ, ഇതിൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണവും ഉണ്ടായിരിക്കില്ല.
ചടങ്ങുകൾ ലഘൂകരിക്കുവാനും പകരം ഈസ്റ്റർ ദിനത്തിൽ കുർബാന അർപ്പിച്ചാൽ മതിയെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Discussion about this post