ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികളെ കരുതണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് ആർ എസ് എസ്. ഡൽഹിയിലെ എട്ട് മേഖലകളിലായി 52 സാമൂഹിക അടുക്കളകളാണ് ആർ എസ് എസ് തുറന്നിരിക്കുന്നത്.
ഈ സംരംഭത്തിലൂടെ ആവശ്യക്കാരിലേക്ക് ഭക്ഷണവും റേഷൻ സാധനങ്ങളും അതിവേഗം എത്തിക്കാനാണ് ആർ എസ് എസ് പദ്ധതിയിടുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി മൂവായിരത്തോളം ഭക്ഷണ പൊതികളാണ് ഓരോ യൂണിറ്റുകളിലും തയ്യാറാക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വന്ന അതിഥി തൊഴിലാളികൾക്ക് ഇവയുടെ പ്രയോജനം വലിയ തോതിൽ ലഭ്യമാകുന്നുണ്ടെന്ന് ആർ എസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗം ദയാനന്ദ് അറിയിച്ചു.
ഡൽഹിയിലെ വ്യാപാരികൾ, ഉദ്യോഗസ്ഥർ, ഹോട്ടൽ ഉടമസ്ഥർ, എഞ്ചിനീയർമാർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട സ്വയംസേവകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമൂഹിക അകലം പാലിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കൃത്യമായ ശുചിത്വ മാർഗ്ഗങ്ങൾ അവലംബിച്ചാണ് പാചകവും ഭക്ഷണ വിതരണവും.
ഡൽഹിയിലെ വ്യവസായശാലകൾ പൂട്ടിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലും പോകാൻ കഴിയാത്ത അവസ്ഥയിലുള്ള പതിനായിരക്കണക്കിന് അതിഥി തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് വ്യവസായികൾ അഭിപ്രായപ്പെടുന്നു. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ ആർ എസ് എസ് അനുബന്ധ സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തിൽ ശേഖരിച്ച എണ്ണയും ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷ്യ കിറ്റുകൾ ഡൽഹിയിലെ കോളനികളിൽ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ആർ എസ് എസ്.
Discussion about this post