തിരുവനന്തപുരം: മദ്യാസക്തർക്ക് മരുന്നായി ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. മുഖ്യമന്ത്രിയുടെ തീരുമാനം അശാസ്ത്രീയവും അധാർമ്മികവും അത്യന്തം ദൗർഭാഗ്യകരവുമാണെന്നും ഇത് പുന:പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിൽ മദ്യാസക്തി ഉള്ളവർക്ക് മദ്യം മരുന്നായി നൽകുന്നില്ല. അതിന് പകരം മറ്റ് ചികിത്സാ രീതികൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അവ ഉപയോഗിക്കുകയാണ് നിലവിൽ ചെയ്യേണ്ടതെന്നും കെ ജി എം ഒ എ നിർദ്ദേശിക്കുന്നു.
മദ്യം ലഭിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് ആത്മഹത്യകൾ അരങ്ങേറുകയും ആത്മഹത്യാ പ്രവണത നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസത്തെ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












