തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണസംഖ്യ 30 ആയപ്പോൾ നാണക്കേടിന്റെ കണക്കുമായി കേരളം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 9 മരണങ്ങൾ മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. ഈ പശ്ചാത്തലത്തിൽ മദ്യാസക്തരായവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയിന്മേൽ മദ്യം നൽകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വീണ്ടും വിവാദമാകുകയാണ്.
മദ്യാസകതർക്ക് മദ്യം കുറിച്ച് കൊടുക്കാനാകില്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ഡോക്ടർമാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മദ്യം കുറിച്ച് നൽകാൻ നിയമപരമായി തങ്ങൾക്ക് യാതൊരു ബാധ്യതയും ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. മദ്യം ചികിത്സാ കുറിപ്പടിയിൽ എഴുതുന്നത് ചികിത്സ നടത്താനുള്ള അംഗീകാരം വരെ റദ്ദാകാനിടയുള്ള കുറ്റമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മദ്യാസക്തരായ വ്യക്തികൾക്ക് ഉണ്ടാകുന്ന വിഭ്രാന്തികൾക്ക് ശാസ്ത്രീയമായ ചികിത്സയാണ് വേണ്ടത്. മരുന്നുകൾ ഉപയോഗിച്ച് വീടുകളിലോ ആശുപത്രികളിലോ ഇവരെ ചികിത്സിക്കാം. എന്നാൽ അവർക്ക് മദ്യം നൽകുന്നതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല. ഐ എം എ വിശദീകരിക്കുന്നു.
കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേരളത്തിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ മദ്യം ലഭ്യമാകാതെ വന്നതോടെ കേരളത്തിൽ നിരവധി ആളുകൾ ആത്മഹത്യ ചെയ്യുന്നതായ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്. അതേസമയം മദ്യപർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മദ്യം നൽകാമെന്ന തീരുമാനം അധാർമ്മികവും അശാസ്ത്രീയവുമാണെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയും അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post