കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലെ റിമാൻഡ് പ്രതികൾക്കും വിചാരണത്തടവുകാർക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് നിലവിൽ ജാമ്യം ലഭിക്കുക. എന്നാൽ സ്ഥിരം കുറ്റവാളികൾക്ക് ഇളവിന് അർഹതയില്ല. അർഹരായവരെ കണ്ടെത്തി മോചിപ്പിക്കേണ്ട ചുമതല ജയിൽ ഡിജിപിമാർക്കാണ്.
ഹൈക്കോടതി കർശന നിബന്ധനകളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജാമ്യകാലാവധി കഴിഞ്ഞയുടൻ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം.
ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണക്കോടതിക്ക് തീരുമാനം എടുക്കാം. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇളവെങ്കിലും ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ ജാമ്യവും നീട്ടിയേക്കും.
Discussion about this post