കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് സർക്കാർ. ഈ ഭാഗത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗബാധയേറ്റുള്ള മരണം സംഭവിച്ച സ്ഥലമാണ് പോത്തൻകോട്. ഫെബ്രുവരി അവസാന ആഴ്ചയ്ക്കു ശേഷം ഈ പ്രദേശത്ത് തങ്ങുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രോഗി സഞ്ചരിച്ച വഴികളിലും, സമ്പർക്കം പുലർത്തിയ വ്യക്തികളിലും ഉള്ള അവ്യക്തത തുടരുന്നു. കൃത്യതയോടെ റൂട്ട് മാപ്പ് പോലും തയ്യാറാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പ്രവാസികളും, കാസർഗോഡ് പോലെ ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്നും വന്നവരും, 1077 എന്ന നമ്പറിൽ പ്രവർത്തിക്കുന്ന കോൾ സെന്ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ടു വരിക തന്നെ വേണം, അല്ലാതെ മറ്റു യാതൊരു മാർഗ്ഗവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post