ഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പണം കൈമാറ്റ പദ്ധതിക്ക് തുടക്കമിട്ട് നരേന്ദ്ര മോദി സർക്കാർ. കൊവിഡ് 19 രോഗവ്യാപനത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ജൻ ധൻ അക്കൗണ്ടുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ നേരിട്ട് എത്തിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം എട്ടു കോടി പാവപ്പെട്ട കുടുംബങ്ങൾക്കായി 5000 കോടി രൂപയും കേന്ദ്രസർക്കാർ എത്തിക്കുന്നുണ്ട്.
പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുള്ള അക്കൗണ്ട് എടുത്തിട്ടുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതമാണ് ആദ്യ ഗഡുവായി നൽകുക. ധനസഹായം എല്ലാവരിലേക്കും എത്തുന്നതിന് വേണ്ടി നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകളും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.
ഉജ്ജ്വല യോജന പ്രകാരം പാചകവാതക സിലിണ്ടറുകൾ ഏപ്രിൽ മാസത്തിൽ സൗജന്യമായി വാങ്ങാനുള്ള പണം കൈമാറുന്ന പദ്ധതിയും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിലെ ഏറ്റവും പ്രധാനപെട്ട ഇനങ്ങളാണ് ഇവ. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്ന് വട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടർ റീഫിൽ ചെയ്യാം.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. അനിവാര്യമായ ഘട്ടത്തിൽ കൈക്കൊള്ളേണ്ടി വന്ന നിർണ്ണായകമായ തീരുമാനത്തോട് സഹകരിക്കുന്നതിന് അദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചിരുന്നു. ലോക്ക് ഡൗണിന് പിന്നാലെ നടപ്പിലാക്കുന്ന ചരിത്രപരമായ സാമ്പത്തിക പാക്കേജ് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ ഇന്ത്യയിലെ സ്ത്രീകൾ തയ്യറെടുക്കുമ്പോൾ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകവും ജനോപകാരപ്രദവും പ്രായോഗികവുമായ നയങ്ങളെ ആദരവോടെ നോക്കിക്കാണുകയാണ് ലോകരാജ്യങ്ങൾ.
Discussion about this post