കർണാൽ: ഹരിയാനയിലെ കർണാലിൽ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് വീണുമരിക്കുകയായിരുന്നു. കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് സംഭവം.
ആശുപത്രിയുടെ ആറാം നിലയിലുള്ള ഐസൊലേഷൻ വാർഡിൽ നിന്നും പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് ഇയാള്‍ ഒരു കയര്‍ രൂപപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജനല്‍ വഴി ഇറങ്ങുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.
55 വയസ്സുകാരനായ ഇയാൾക്ക് നിരവധി അസുഖങ്ങൾ ഉണ്ട്. പാനിപത് സ്വദേശിയായ ഇയാളെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും ഇയാൾ കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാളുടെ കൊറോണ പരിശോധന ഫലവും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഡൽഹി എയിംസിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രോഗി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇയാളും കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു.











