കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു ലക്ഷം കോടി റിസർവ് ബാങ്കിനോട് പറഞ്ഞ് അച്ചടിച്ചാൽ പോരേ എന്ന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ മണ്ടത്തരത്തിന് വ്യാപകമായ പരിഹാസം നേരിട്ടിരുന്നു. ഐസക്കിന്റെ മണ്ടത്തരത്തിന് ന്യായീകരിക്കാൻ മനോരമ അവതാരകൻ അയ്യപ്പദാസ് തന്നെ രംഗത്ത് വന്നു.
എന്നാൽ ധനമന്ത്രിയുടെ മണ്ടത്തരത്തിന് അയ്യപ്പദാസ് മാര്ക്കിടേണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര് പ്രതികരിച്ചു. ഈയൊരു നീതി മാധ്യമ ചർച്ചകളിലെയോ പ്രസംഗങ്ങളിലേയോ ഒരു വാക്ക് എടുത്ത് പരിഹാസവും ആക്ഷേപവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാക്കൾക്കും പൊതുജനങ്ങൾക്കും അയ്യപ്പദാസോ മനോരമ അടക്കമുള്ള മാധ്യമങ്ങളോ ഇന്നോളം നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു ലക്ഷം കോടി റിസർവ് ബാങ്കിനോട് പറഞ്ഞ് അച്ചടിച്ചാൽ പോരേ എന്ന ഐസക്ക് മണ്ടത്തരത്തിന് വ്യാപകമായ പരിഹാസം നേരിട്ടപ്പോൾ ജാമ്യം എടുക്കാൻ വേണ്ടി മനോരമ അവതാരകൻ അയ്യപ്പദാസ് തന്നെ രംഗത്ത് വന്നിരിക്കുന്നു. അയ്യപ്പദാസ് മാന്യനായ മാധ്യമപ്രവർത്തകനാണ്. എന്നാൽ ഈയൊരു നീതി മാധ്യമ ചർച്ചകളിലെയോ പ്രസംഗങ്ങളിലേയോ ഒരു വാക്ക് എടുത്ത് പരിഹാസവും ആക്ഷേപവും നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാക്കൾക്കും പൊതുജനങ്ങൾക്കും അയ്യപ്പദാസോ മനോരമ അടക്കമുള്ള മാധ്യമങ്ങളോ ഇന്നോളം നൽകിയിട്ടില്ല.
അഡ്വക്കറ്റ് പി എസ് ശ്രീധരൻ പിള്ളക്കോ അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യക്കോ ഈയൊരു ഭാഗ്യം കിട്ടിയില്ല. തോമസ് ഐസക് പറഞ്ഞ കാര്യം ഒരു കോൺഗ്രസ് നേതാവോ ബിജെപി നേതാവോ ആയിരുന്നു ചർച്ചയിൽ പറഞ്ഞിരുന്നതെങ്കിൽ ജാമ്യമെടുക്കാൻ അയ്യപ്പദാസ് വരുമായിരുന്നോ?
അങ്ങനെ പറയുന്നവരെ കോമഡി കഥാപാത്രങ്ങളാക്കി മാറ്റാൻ നിങ്ങൾക്ക് പ്രത്യേക പരിപാടികൾ തന്നെ ഉണ്ടല്ലോ. ലോകത്ത് മറ്റൊരു ഭാഷയിലെയും വാർത്താ ചാനലുകൾ കാണിക്കാത്ത ആ വൃത്തികെട്ട ഏർപ്പാട് മലയാളത്തിലെ മാധ്യമങ്ങൾക്ക് മാത്രമല്ലേ ഉള്ളൂ ? കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയപ്പോൾ മനോരമയുടെ തലക്കെട്ടിലൂടെ പുറത്തുവന്നത് അതിനുള്ളിലിരിക്കുന്ന മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയമായിരുന്നില്ലേ ? അതിന് വിശദീകരണം നൽകാൻ അയ്യപ്പദാസോ മനോരമയോ ഇതുവരെ രംഗത്ത് വന്നിട്ടുമില്ല. മാധ്യമ പ്രവർത്തകർ ഒരു വാർത്തയെ സമീപിക്കേണ്ടത് എപ്രകാരമായിരിക്കരുത് എന്നുള്ളതിന് ക്ലാസിക് എക്സാമ്പിൾ ആണ് കുമ്മനം രാജശേഖരനെക്കുറിച്ച് നിങ്ങൾ നൽകിയ വാർത്തയിലെ പരിഹാസം.
എന്തായാലും ചർച്ച മുഴുവൻ കണ്ടാലും തോമസ് ഐസക് പറഞ്ഞത് മണ്ടത്തരമാണെന്ന് ഏതൊരു കൊച്ചു കുട്ടിക്കും ബോധ്യപ്പെടും. നോട്ട് അച്ചടിച്ച് വാങ്ങണം എന്ന് തന്നെയാണ് തോമസ് ഐസക് പറഞ്ഞത്. അതിനദ്ദേഹം അമേരിക്കയിലെ ഫെഡറൽ റിസർവിനെ ഒക്കെ കൂട്ട് പിടിച്ചു.
ലോക വ്യാപാരം മുഴുവൻ ഡോളർ കേന്ദ്രീകരിച്ച് നടക്കുന്നിടത്തോളം അമേരിക്കയ്ക്ക് അത്തരം നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഇന്ത്യയ്ക്കതിന് കഴിയില്ല. ഭീകരമായ പണപ്പെരുപ്പവും രൂപയുടെ മൂല്യശോഷണവും ആയിരിക്കും സംഭവിക്കുക. വെനസ്വേല അനുഭവം എന്തേ തോമസ് ഐസക് മിണ്ടാത്തത് ?
എന്നാൽ ഒരു സാഹചര്യത്തിലും നോട്ട് അച്ചടിക്കില്ല എന്നൊന്നുമില്ല. സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിട്ടാൽ , യുദ്ധമോ പ്രകൃതിദുരന്തമോ ഉണ്ടായി , അങ്ങനെ സംഭവിക്കാതിരിക്കട്ടെ, രാജ്യത്തിന്റെ സർവ്വ അടിസ്ഥാനസൗകര്യ മേഖലകളിലും വൻ തകർച്ച നേരിടുന്ന സന്ദർഭത്തിൽ ഒരുപക്ഷേ നോട്ട് അച്ചടിക്കേണ്ടി വന്നേക്കും. എന്നാൽ നിലവിലെ സ്ഥിതിയിൽ യുദ്ധമോ പ്രകൃതിദുരന്തമോ സംഭവിക്കുന്നതുപോലെ സർവ്വതോന്മുഖമായ നാശം ഒന്നും ഉണ്ടായിട്ടില്ല. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ നേരിടാൻ തക്ക കരുത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കുണ്ട്. വിത്ത് എടുത്ത് തിന്നേണ്ട അവസ്ഥ ഇപ്പോഴില്ല.
നോട്ട് അച്ചടിച്ച് ഇറക്കുന്നതിലൂടെവിലക്കയറ്റം വന്നാൽ പരിഹരിക്കാൻ പെട്രോൾ വില കുറച്ചാൽ മതി എന്നാണ് ഐസക്ക് പറയുന്നത്. എന്നാൽ പിന്നെ പെട്രോൾ വിലവർദ്ധനവിലൂടെ കേരളത്തിന് ലഭിക്കുന്ന അധിക നികുതിയെങ്കിലും ഒഴിവാക്കി ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന വിലക്കയറ്റം ഒന്ന് പിടിച്ചു നിർത്താമോ മിസ്റ്റർ തോമസ് ഐസക്?
കുറച്ചുനാൾ മുമ്പ് റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകിയപ്പോൾ അതിനെ എതിർക്കാൻ മുൻപന്തിയിൽ തോമസ് ഐസക് ഉണ്ടായിരുന്നല്ലോ. റിസർവ് ബാങ്കിന്റെ അധികാരത്തിൽ കേന്ദ്ര സർക്കാർ കൈകടത്തുന്നേ എന്ന് പറഞ്ഞ് വലിയ ബഹളം ആയിരുന്നല്ലോ. ഇപ്പോൾ ഐസക്ക് പറയുന്നതുപോലെ നോട്ട് അച്ചടിച്ചു തരാൻ കേന്ദ്രസർക്കാർ കല്പിച്ചാൽ അത് ഇത്തരം കാര്യങ്ങൾ നിശ്ചയിക്കാനുള്ള റിസർവ് ബാങ്കിൻറെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമല്ലേ ? ഐസക്കിനോട് പറയാനുള്ളത് മഹേഷിന്റെ പ്രതികാരത്തിലെ പഞ്ചായത്ത് മെമ്പർ അമേരിക്കക്കാരനോട് പറഞ്ഞതാണ്. എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്ക്.
ഈ കമ്മികളുടെ കുഴപ്പം ഇതാണ്. അവർ ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് ഉറപ്പുള്ളതിനാൽ രാജ്യത്തിന്റെ വിദേശ സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരിക്കലും നടക്കാത്ത, പ്രായോഗികമല്ലാത്ത വാചക കസർത്തുകൾ നടത്തും. ഡാമുകളിലെ മണൽ വിറ്റ് കോടികളുണ്ടാക്കാം എന്ന് സിദ്ധാന്തിച്ച തോമസ് ഐസക്ക് ഇതല്ല ഇതിലപ്പുറവും പറയും.
ഞാൻ ഇന്നലെ ചോദിച്ചത് വീണ്ടും ചോദിക്കുന്നു. മാർക്സിസ്റ്റ് സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായിക്കോ സി പി ചന്ദ്രശേഖറോ ജയന്തി ഘോഷോ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് കൂടി മാധ്യമങ്ങൾ കാണിക്കണം. അതോടൊപ്പം തോമസ് ഐസക്കിനെ വിളിച്ച് ഒരു ഡിബേറ്റ് നടത്തൂ. മുൻ റിസർവ് ബാങ്ക് ഗവർണർമാരെയോ സാമ്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ ഉണ്ടാക്കൂ. എന്നിട്ട് അവർ തീരുമാനിക്കട്ടെ തോമസ് ഐസക് പറഞ്ഞത് മണ്ടത്തരമാണോ അല്ലയോ എന്ന്. അല്ലാതെ അയ്യപ്പദാസ് മാർക്കിടാൻ നിൽക്കണ്ട.
ഈ ബഹളത്തിനിടയിൽ ഇന്നലെ തോമസ് ഐസക് മറ്റൊരു പണി ഒപ്പിച്ചിട്ടുണ്ട്. 8.96 ശതമാനമെന്ന ഭീമമായ പലിശക്ക് 15 വർഷക്കാലത്തേക്ക് , 1887 കോടിയുടെ റിസർബാങ്ക് ബോണ്ട് വഴി കടമെടുത്തിട്ടുണ്ട്. നമ്മളെക്കാൾ കൂടുതൽ കോവിഡ് ഭീഷണി നേരിടുന്ന മഹാരാഷ്ട്രയും കർണ്ണാടകയുമൊക്കെ ഇതിലും കുറഞ്ഞ പലിശയാണ് കൊടുക്കുന്നത്.
നേരത്തെ മസാലബോണ്ട് വഴി ഒമ്പതേ മുക്കാൽ ശതമാനത്തിന് പണം വാങ്ങി സ്വകാര്യ ബാങ്കിൽ 7 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് ‘ഭീമമായ ലാഭം’ ഉണ്ടാക്കിയതാണ് തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെൻറ് മികവ്.
എന്തായാലും തോമസ് ഐസക് പറഞ്ഞതിനോട് മുഖ്യമന്ത്രി പിണറായി വിജയന് യോജിപ്പുണ്ടോ എന്നറിയണം. തോമസ് ഐസക്കിന്റെ വിടുവായത്തത്തോട് മുഖ്യമന്ത്രി പിണറായി വിജയന് അശേഷം യോജിപ്പില്ലെന്നാണ് സഖാക്കൾ തന്നെ അടക്കം പറയുന്നത്.
https://www.facebook.com/Sandeepvarierbjp/posts/3706566349385104
Discussion about this post