സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വൈകിയേക്കും.കോവിഡ് ആശ്വാസ നടപടികളുടെ ഭാഗമായി സർക്കാർ നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂർണതോതിൽ നടപ്പാക്കാൻ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് റിപ്പോർട്ട്. 87 ലക്ഷം കാർഡുടമകൾക്ക് ആകെ ഒരു ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ ആവശ്യമുണ്ട്. എന്നാൽ,സപ്ലൈകോയുടെ പക്കൽ 20,000 ടൺ മാത്രമാണ് സ്റ്റോക്കുള്ളത്.
87,28,831 കാർഡുടമകൾ കേരള സംസ്ഥാനത്തിലുണ്ട്.ഇവർക്കെല്ലാം കൂടി പലവ്യഞ്ജന സാധനങ്ങളുടെ 9,100 ലോഡ് വേണം.സപ്ലൈകോയുടെ പകൽ ആകെ ആയിരം ലോഡിൽ താഴെ മാത്രമേ ഉള്ളൂ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഈ ടെൻഡർ വഴി പലവ്യഞ്ജന വസ്തുക്കളെത്തിക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറുള്ളത്.എന്നാൽ, ലോക്ഡൗൺ കാലത്ത് അത് നടക്കുന്നില്ല.മൊത്ത വ്യാപാരികൾ സർക്കാർ സംവിധാനത്തിലേക്ക് സാധനങ്ങൾ നൽകാൻ തയ്യാറല്ലാത്ത കാരണം, ആ വഴിയും നടക്കുന്നില്ല.താലൂക്ക് ഡിപ്പോ മാനേജർമാർ കിണഞ്ഞു ശ്രമിച്ചിട്ടും ആകെ വേണ്ടതിന്റെ പകുതി പോലും സംഭരിക്കാൻ സാധിച്ചിട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ, മഞ്ഞ കാർഡിലെ പട്ടികവർഗ്ഗക്കാരായ 56,000 പേർക്ക് ഇന്നും, ബാക്കിയുള്ള അഞ്ചു ലക്ഷത്തിലധികം പേർക്ക് ശനിയാഴ്ചയുമായി കിറ്റ് ലഭിക്കുമെങ്കിലും, പിന്നെയുള്ള 82 ലക്ഷം പേർക്ക് പല വ്യഞ്ജന കിറ്റ് വൈകാനാണ് സാധ്യത.
Discussion about this post