ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും ശിക്ഷാര്‍ഹമാണ്. ഇതിന് പിഴയീടാക്കും. നേരത്തെ, സിഗരറ്റ് അല്ലാത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളില്‍ തുപ്പുന്നതും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മെയ് മൂന്നുവരെ നീട്ടിക്കൊണ്ടുള്ള ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടര്‍ന്നും അടഞ്ഞു തന്നെ കിടക്കും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
റോഡ്, റെയില്‍വേ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാവുന്ന സാഹചര്യത്തിലല്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
അതേസമയം റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും മെയ് മൂന്നുവരെ നിര്‍ബന്ധമായും അടഞ്ഞു കിടക്കണം. സംസ്കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post