ഡൽഹി: ലഷ്കറെ ത്വയിബയുടെ സഹായത്തോടെ പാകിസ്ഥാനിൽ പുതിയ രണ്ട് ഭീകര സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന് പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്.എഫ്), തെഹ്രികി മിലാതി ഇസ്ലാമി (ടി.എം.ഐ) എന്നിവയാണ് പുതിയ ഭീകരവാദ ഗ്രൂപ്പുകള്‍. പാക് ചാര സംഘടനയായ ഐ എസ് ഐ ആണ് ഇവയെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണമെന്നും അങ്ങനെ ചെയ്യാത്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്. ടി ആർ എഫ് കമാൻഡറായ അബു അനസിന്റേതാണ് ഇതെന്നാണ് വിവരം. ടി.എം.ഐയുടെ കമാന്‍ഡര്‍ നയീം ഫിര്‍ദോസ് സംഘടനയിലെ എല്ലാ ഭീകരരും ഒന്നിച്ചു നില്ക്കാന് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയിട്ടുണ്ട്. പുതിയ രണ്ട് സംഘടനകളും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടിയാണ് വിവരങ്ങള്‍ കൈമാറുന്നതെന്നാണ് റിപ്പോർട്ട്. ലഷ്കറെ ത്വയിബയുടെ തന്നെ മറ്റൊരു വിഭാഗമാണ് ടി.ആര്.എഫ് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിഗമനം.
ഇന്ത്യൻ സുരക്ഷാ സേനകളുടെ കർശനമായ നിരീക്ഷണവും ശക്തമായ ഇന്റലിജൻസ് സംവിധാനവും അതിർത്തിയിലെ നിലവിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശവാസികളായ യുവാക്കളെ റിക്രൂട്ട് ചെയ്ത് അവരേക്കൊണ്ട് ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഐഎസ്ഐ പുതിയ ഭീകര സംഘടനകൾ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഇന്റലിജൻസിന്റെ നിഗമനം. ആക്രമണം നടത്തുന്നത് കശ്മീരി യുവാക്കൾ ആയതിനാൽ അന്തരാഷ്ട്ര വേദികളിൽ മുഖം രക്ഷിക്കാനും ഭീകരാക്രമണ ആരോപണങ്ങളിൽ നിന്ന് കൈ കഴുകാനും കഴിയുമെന്നതുമാണ് പുതിയ ഭീകര സംഘടനകൾ കൊണ്ട് പാകിസ്ഥാൻ ഉന്നം വെയ്ക്കുന്നതെന്നും സൂചനയുണ്ട്.
അതേസമയം ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് സൈന്യം അതിർത്തിയിൽ സുരക്ഷയും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സേന തയ്യാറാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post