മലപ്പുറം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ യാതൊരു വിധത്തിലുള്ള ഇളവുകളുമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത വില്ലേജുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
15 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ഇതുവരെ ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടേയും സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയായിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ല മുഴുവന്‍ ഹോട്ട് സ്പോട്ടായി പരിഗണിച്ച് ഇളവുകള്‍ വേണ്ടെന്ന് യോഗത്തില്‍ തീരുമാനമായിയെന്നും കളക്ടർ പറഞ്ഞു.
നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമെ മെയ് മൂന്നു വരേയും തുറക്കാന്‍ പാടുള്ളു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തന്നെയായിരിക്കും പ്രവര്‍ത്തന സമയം. ഇപ്പോള്‍ നിലവിലുള്ള അവശ്യ സേവനങ്ങള്‍ക്കല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തനാനുമതി ഇല്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Discussion about this post