ലഖ്നൗ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് താൻ ഇക്കാര്യം സംസാരിച്ചതായും അക്രമികൾക്കെതിരെയും ഗൂഢാലോചനക്കാർക്കെതിരെയും ശക്തമായ നടപടി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കരശനമായ നടപടി ഉണ്ടാകുമെന്ന് താക്കറെ ഉറപ്പ് നകിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മുംബൈയിലെ കാന്ദിവാലിയിൽ നിന്നും ഗുജറാത്തിലേക്ക് പോകും വഴിയായിരുന്നു രണ്ട് സന്യാസിവര്യന്മാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും ആൾക്കൂട്ടത്തിന്റെ മൃഗീയമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വാഹനം തകരാറിലായതിനെ തുടർന്ന് വാഹനത്തിനുള്ളിൽ വിശ്രമിക്കുകയായിരുന്ന സന്യാസിമാരെ കള്ളന്മാർ എന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
ജുനാ അഘാഡ സന്യാസിമാരായ സ്വാമി കല്പവൃക്ഷ ഗിരി, സ്വാമി സുശീൽ ഗിരി, ഡ്രൈവർ നീലേഷ് തെൽഗാഡെ എന്നിവരായിരുന്നു മനഃസാക്ഷി മരവിപ്പിക്കുന്ന ആക്രമണങ്ങൾക്ക് വിധേയരായി പൊലീസ് സാന്നിദ്ധ്യത്തിൽ കൊല്ലപ്പെട്ടത്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്തായിരുന്നു ആക്രമണം നടന്നത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത 9 പേർ ഉൾപ്പെടെ 110 പ്രതികൾ പിടിയിലായതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 101 പേരെ റിമാൻഡ് ചെയ്തതായും പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലാക്കിയതായും പൊലീസ് പറഞ്ഞു.
Discussion about this post