കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു. 7 ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്കെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
ലോക് ഡൗൺ പൊതു മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് തന്റെ അഭ്യർത്ഥനയെന്നും വി മുരളീധരൻ പറഞ്ഞു. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക് ഡൗൺ കൊണ്ടെന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.
കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ മതിയാകൂവെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെടുന്നു. ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
https://www.facebook.com/VMBJP/photos/a.657264164369616/2874779769284700/?type=3&theater
Discussion about this post