തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന്റെ രണ്ടാം ദിനമായ ഇന്ന് പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനവുമായി പൊലീസ്. കാട്ടുപാതകളിലും ഇടവഴിയിലും അടക്കം വാഹനപരിശോധന കര്‍ശനമാക്കും. ഗ്രീന്‍ സോണുകളില്‍ അടക്കം വാഹന പരിശോധന കര്‍ക്കശമാക്കും. നിയന്ത്രണങ്ങളില്‍ ഇളവ് ഉള്ള ജില്ലകളില്‍ ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇന്ന് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് കണക്കിലെടുത്താണ് പൊലീസ് കൂടുതല്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചത്. അത്യാവശ്യ സര്‍വീസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ക്ക് അനുമതിയുള്ളത്.
അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജില്ലാ ഭരണകൂടങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയത്. ഗ്രീന്‍സോണ്‍ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സര്‍വീസുകള്‍ക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിര്‍ത്തികള്‍ അടച്ചിടും. ആറ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. വയനാട്ടിലും അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
Discussion about this post