സ്പ്രിൻക്ലർ കരാറിൽ കേരള സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകി ഹൈക്കോടതി. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ശേഖരിക്കുന്ന ജനങ്ങളുടെ വിവരങ്ങളൊന്നും ചോരുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് കോടതി നിരീക്ഷിച്ചത്.കോവിഡ് പകർച്ചവ്യാധി ഒഴിയുമ്പോൾ ഡാറ്റ “പകർച്ചവ്യാധി” ഉണ്ടാവരുതെന്നും കോടതി സർക്കാരിന് താക്കീത് നൽകി.
നിയമ വകുപ്പിന് ബന്ധപ്പെട്ട ഫയൽ കൈമാറാതെ സർക്കാർ കരാറിൽ ഏർപ്പെടാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ഡാറ്റയുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ ഇന്ത്യയിലാണെന്നിരിക്കെ, എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉണ്ടായാൽ അത് ന്യൂയോർക്കിന്റെ നിയമപരിധിയിൽ വരുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞു വന്നതിനും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.”വിവര ചോർച്ചയുണ്ടായിക്കഴിഞ്ഞാൽ പൊതുജനങ്ങൾ സർക്കാരിനെയായിരിക്കും പ്രതിക്കൂട്ടിലാക്കുക.അവർക്ക് ന്യൂയോർക്കിൽ പോയി കേസ് നടത്താൻ പറ്റില്ല.ആരോഗ്യ വിവരങ്ങളുടെ സ്വീകാര്യത വളരെ പ്രധാനപ്പെട്ടതാണ്” എന്ന് വെളിപ്പെടുത്തിയ കോടതി ഡാറ്റ ചോരുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്നും ഓർമിപ്പിച്ചു.
Discussion about this post