കോഴിക്കോട്: നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്ത രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരാണ്. മാർച്ചിൽ ഡൽഹിയിലേക്ക് വിനോദയാത്ര പോയ ഇവർക്ക് തിരികെ വരും വഴിയാണ് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു.
അതേസമയം കൊവിഡ് രോഗബാധയുടെ കാര്യത്തിൽ ആശ്വാസത്തിലായിരുന്ന സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാക്കുന്നതാണ് പുതിയ വിവരങ്ങൾ. രോഗമുക്തി നേടിയവരെക്കാൾ കൂടുതൽ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‍തത്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ 10 പേർക്കും പാലക്കാട് നാലുപേർക്കും കാസർകോട് മൂന്ന് പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് രാജ്യത്ത് രോഗവ്യാപനം വർദ്ധിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത ഇരുന്നൂറിൽ പരം ആളുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന പൊലീസിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പുറത്ത് വന്നിരിക്കുന്ന ഈ വാർത്ത സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്‍റൈനില്‍ പോകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Discussion about this post