കാസർകോട്: കാസർകോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് അധികൃതരെ കുഴയ്ക്കുന്നു. അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ സ്വദേശിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് വിദേശ സമ്പർക്ക ബന്ധമില്ല എന്നും വ്യക്തമായിട്ടുണ്ട്.
മാര്‍ച്ച് ആറിന് കുടക്, മടിക്കേരി മേഖലകളില്‍ പോയിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും ആരോഗ്യവകുപ്പ് വിശ്വസിക്കുന്നില്ല. കുടകിലും മടിക്കേരിയിലും ഇയാള്‍ ഇടയ്ക്കിടെ പോകുന്നുണ്ടായിരുന്നു എന്നതാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഏപ്രില്‍ 14നാണ് ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിയും ലക്ഷണങ്ങളുമായി എത്തിയത്. വിദേശ ബന്ധമോ സമ്പര്‍ക്ക പട്ടികയിലോ ഇല്ലാത്തതിനാല്‍ ആ ഘട്ടത്തില്‍ പനിക്കുള്ള ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെ ഏപ്രിൽ 24ന് ഇയാൾ വീണ്ടും ചികിത്സ തേടുകയായിരുന്നു.
അതോടെ ഇയാളെ അഡ്മിറ്റ് ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐസൊലേറ്റ് ചെയ്യാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കല്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തി. ഇയാളുടെ സമ്പര്‍ക്ക പട്ടികയും ഏങ്ങനെ രോഗം വന്നു എന്നതും പോലീസിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.
Discussion about this post