ഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതോടെ അതിര്‍ത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഉത്തർപ്രദേശും ഹരിയാനയും. ഇതോടെ ഡല്‍ഹി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്നാണ് ഹരിയാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.
ഹരിയാനയില്‍ നിന്നും യുപിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ഡല്‍ഹിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം. ഡല്‍ഹിയിലേക്കോ, അവിടെ നിന്ന് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പൊലിസുകാര്‍ക്ക് പോലും ഇളവില്ല.
ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യുപി സര്‍ക്കാരിന്റെ നിയന്ത്രണം. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്നത് ഗുഡാഗ് ഗാവ്, നോയിഡ മേഖലകളിലാണ്. ഈ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി നിവാസികളുമുണ്ട്.
അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യസേവനങ്ങളുടെ ഭാഗമായി പോലും ഇവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും പിന്‍വലിച്ചു.
Discussion about this post