മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ 480ആം ജന്മവാർഷികമാണ് മെയ് 9.
1540 മെയ് മാസം 9ആം തീയതി മേവാറിൽ ഉദയ് സിംഗ് രണ്ടാമന്റെയും റാണി ജയ്വന്ത ഭായിയുടെയും പുത്രനായിട്ടായിരുന്നു പ്രതാപ് സിംഗിന്റെ ജനനം.
പിതാവായ ഉദയ് സിംഗിന്റെ മരണത്തെ തുടർന്ന് 1572ൽ പ്രതാപ് സിംഗ് മേവാറിലെ മഹാരാജാവായി അധികാരമേറ്റെടുത്തു. തുടർന്ന് മികവുറ്റ ഭരണത്തിലൂടെയും ശക്തമായ സൈന്യ സംവിധാനത്തിലൂടെയും അദ്ദേഹം ജനങ്ങൾക്ക് പ്രിയങ്കരനായി. 1576ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുമായി നടന്ന ഹാൽഡിഘട്ട് യുദ്ധം മഹാറാണാ പ്രതാപിന്റെ പോരാട്ട വീര്യത്തിന്റെ മികവിൽ ചരിത്രത്തിന്റെ ഭാഗമായി.
ഗുജറാത്തിലൂടെ രാജസ്ഥാനിലേക്ക് സുരക്ഷിതമായ പാത അന്വേഷിച്ചെത്തിയ അക്ബർ മഹാറാണാ പ്രതാപിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തു. എന്നാൽ അക്ബറുടെ ഭീഷണികൾക്ക് മുന്നിൽ മഹാറാണാ പ്രതാപ് കീഴടങ്ങിയില്ല. രാജ്യസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായിരുന്ന ആ യുവരാജാവിന് അക്ബർ സാമന്തരാജ പദവി വാഗ്ദാനം ചെയ്തുവെങ്കിലും റാണാ പ്രതാപ് അത് നിരസിച്ചു. തന്റെ രാജ്യത്തിന്റെ പരമാധികാരി താനാണെന്നും അത് ചോദ്യം ചെയ്യുന്നവർ മൃത്യുവെ വെല്ലുവിളിക്കുകയാണെന്നും റാണാ പ്രതാപ് പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന ഹാൽഡിഘട്ട് യുദ്ധത്തിൽ എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും മഹാറാണാ പ്രതാപിന്റെ സൈന്യം മുഗൾ സൈന്യത്തോട് ശക്തമായി പോരാടി. ഒടുവിൽ രജപുത്ര സൈന്യം പരാജയപ്പെട്ടുവെങ്കിലും മഹാറാണാ പ്രതാപിനെ പിടികൂടാൻ അക്ബറുടെ സൈന്യത്തിന് സാധിച്ചില്ല.
മഹാറാണാ പ്രതാപിനെ മാത്രമല്ല രാജകുടുംബത്തിലെ ഒരാളെപ്പോലും പിടികൂടാൻ സാധിക്കാത്തത് അക്ബറെ നിരാശനാക്കി. എന്നാൽ പിന്നീടും ഒളിയുദ്ധമുറകളിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും നിരന്തരം മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ മഹാറാണാ പ്രതാപിന് സാധിച്ചു. ഹാൽഡിഘട്ട് യുദ്ധത്തിൽ നഷ്ടമായ പല പ്രവിശ്യകളും പിന്നീട് മഹാറാണാ പ്രതാപ് തിരിച്ചു പിടിച്ചതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.
വേട്ടയ്ക്കിടെ മാരകമായി പരിക്കേറ്റ മഹാറാണാ പ്രതാപ് 1597 ജനുവരി 19ന് 56ആം വയസ്സിൽ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ അമർ സിംഗ് ഒന്നാമൻ മേവാറിലെ മഹാരാജാവായി.
‘മഹാനായ അക്ബർ‘ എന്ന തന്റെ നാമധേയം സമ്പൂർണ്ണമാകണമെങ്കിൽ മഹാറാണാ പ്രതാപിനെ ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്ന് അക്ബർ ശഠിച്ചിരുന്നു. എന്നാൽ മരണം വരെയും അദ്ദേഹത്തിന് അതിന് സാധിച്ചിരുന്നില്ല.
Discussion about this post