ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും. ദുബായിൽ നിന്നും 180 യാത്രക്കാരുമായി വരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബോയിംഗ് 737 വിമാനം വൈകീട്ട് 7.10നാണ് കണ്ണൂരെത്തുന്നത്.
വിമാനത്തിൽ എത്തുന്ന 180 യാത്രക്കാരിൽ 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് ജില്ലക്കാരുമാണ്. ഇവരെ കൊണ്ടു വരുന്നതിനായുള്ള വിമാനം 10.30ന് പുറപ്പെട്ടു. സാമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘങ്ങളായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് അഞ്ച് മെഡിക്കൽ ഡെസ്ക്കുകളിലായി ഇവരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കും.
രോഗ ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേക മാർഗ്ഗത്തിലൂടെ ആശുപത്രികളിലേക്ക് മാറ്റും. മറ്റ് യാത്രക്കാർ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. വിവരശേഖരണത്തിനും ക്വാറന്‍റീൻ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പത്ത് ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർ കൊണ്ടു വരുന്ന ലഗേജുകൾ ഇവിടെ അണുവിമുക്തമാക്കും.
യാത്രക്കാരെ അവരവരുടെ ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനായി കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. വീടുകളിൽ നീരിക്ഷണത്തിൽ കഴിയേണ്ട ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് പോകാൻ പെയ്ഡ് ടാക്സി സൗകര്യവുമുണ്ടാകും.
Discussion about this post